ലണ്ടന്‍: എന്‍എച്ച്എസിന് നേരെ നടന്ന സൈബര്‍ അക്രമണങ്ങളില്‍ നഷ്ടപ്പെട്ടത് വന്‍തോതിലുള്ള വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസുമായി രോഗികള്‍ നടത്തിയ 300 മില്ല്യണ്‍ ആശയവിനിമയങ്ങളാണ് റഷ്യന്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചിരിക്കുന്നത്. എച്ച്ഐവി, ക്യാന്‍സര്‍ എന്നിവ ഉള്‍പ്പെടെയുള്ള രക്തപരിശോധനാ ഫലങ്ങളും ഇതില്‍ പെടുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിലിന്‍ ഹാക്കിംഗ് ഗ്രൂപ്പ് മോഷ്ടിച്ച രേഖകളുടെ വ്യാപ്തിയും, സ്വകാര്യതയും എന്‍എച്ച്എസ് മേധാവികളെ ആശങ്കയിലാക്കുന്നുണ്ട്. രോഗികളും, ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാരും ആശങ്കയിലായതോടെ അന്വേഷണങ്ങളില്‍ പ്രതികരിക്കാന്‍ ഹെല്‍പ്പ്ലൈന്‍ തയ്യാറാക്കുന്ന നെട്ടോട്ടത്തിലാണ് ഇവര്‍.
രണ്ട് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നടത്തുന്ന ഏഴ് ആശുപത്രികളാണ് സൈബര്‍ അക്രമണം നേരിട്ടത്. രക്തപരിശോധനയും, രക്തദാനവും നല്‍കുന്ന സിനോവിസിനെയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഹാക്കിംഗ് കൂടുതല്‍ വ്യാപകമായി നടന്നിട്ടുണ്ടോയെന്ന് വ്യക്തതയില്ല. ഹാക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ നിയന്ത്രണം തിരിച്ചുനല്‍കാന്‍ 40 മില്ല്യണ്‍ പൗണ്ട് മോചനദ്രവ്യമാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിനോവിസ് ഇതിന് തയ്യാറാകാതെ വന്നതോടെ മോഷ്ടിച്ച എന്‍എചച്എസ് ഡാറ്റയില്‍ നിന്നും ഒരു ഭാഗം ഹാക്കര്‍മാര്‍ പബ്ലിക് ഡൊമെയിനില്‍ പുറത്തുവിട്ടത് ആശങ്ക ഇരട്ടിയാക്കി. സര്‍ജറികള്‍ക്കും, അവയവ മാറ്റത്തിനും വിധേയരായവരുടെ രക്തപരിശോധനാ ഫലങ്ങളും, ലൈംഗികബന്ധത്തിലൂടെ ഇന്‍ഫെക്ഷന്‍ പിടിപെട്ട വിവരങ്ങളും ഉള്‍പ്പെടെയുള്ളവ ചോര്‍ന്നതായാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.