ലണ്ടന്‍: കഴിഞ്ഞ വര്‍ഷം 4 ലക്ഷത്തോളം രോഗികള്‍ക്ക് എ&ഇയില്‍ ചികിത്സയ്ക്കായി ഒരു ദിവസത്തിലേറെ കാത്തിരിക്കേണ്ടി വന്നതായി കണക്കുകള്‍. വര്‍ഷം മുഴുവന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എ&ഇ സേവനം തടസ്സപ്പെടുന്നത്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കും, പ്രായമായ രോഗികള്‍ക്കും സുദീര്‍ഘമായ, ദുരിതമേറിയ കാത്തിരിപ്പാണ് നേരിടേണ്ടി വരുന്നതെന്ന് രാജ്യത്തെ ഉന്നത എമര്‍ജന്‍സി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. 54,000 രോഗികളാണ് എ&ഇ യൂണിറ്റുകളില്‍ 48 മണിക്കൂറിലേറെ കാത്തിരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ വെളിപ്പെടുത്തി. മറ്റൊരു 19,000 പേര്‍ മൂന്ന് ദിവസത്തോളം കാത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. പലര്‍ക്കും കാത്തിരിക്കാന്‍ ഒരു ട്രോളി പോലും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എമര്‍ജന്‍സി കെയറില്‍ 12 മണിക്കൂറിലേറെയുള്ള കാത്തിരിപ്പ് 2019 മുതല്‍ 100 ഇരട്ടി വരെയാണ് വര്‍ദ്ധിച്ചത്. 40 ശതമാനം പോഗികളും ഡിസ്ചാര്‍ജ്ജ് ചെയ്യാനും, ട്രാന്‍സ്ഫറിനും, അഡ്മിഷനും നാല് മണിക്കൂറോളം കാത്തിരിക്കുന്നുണ്ട്. എമര്‍ജന്‍സിയിലെ കാത്തിരിപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം മരണസാധ്യതയും വര്‍ദ്ധിക്കുന്നു. സ്ട്രോക്ക് നേരിട്ട രോഗി തിരക്ക് മൂലം ഒരു ദിവസം കാത്തിരുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സ് ക്യൂവില്‍ നാലര മണിക്കൂറോളം കാത്തിരിക്കുകയും, ആംബുലന്‍സ് റിസപ്ഷന്‍ ഏരിയയില്‍ ആരാലും നോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിട്ടുപോകുന്ന സ്ഥിതിയും ഇതിന് പുറമെ വ്യാപകമായി അരങ്ങേറുന്നു.