കോണ്‍വാള്‍: ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രത്തില്‍ പരിചയപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നശിപ്പിച്ച് വനത്തില്‍ ഒളിപ്പിച്ച കേസില്‍ ജെയിംസ് ഡെസ്ബറോ (40) കുറ്റക്കാരനാണെന്ന് വിന്‍ചസ്റ്റര്‍ ക്രൗണ്‍ കോടതി. ക്ലോഡിയോ അക്ക്വിലിനോ (57), ഡാനിയല്‍ കോള്മന് (43) എന്നിവരുടെ കൊലപാതകത്തിലാണ് ആറാഴ്ച നീണ്ട വിചാരണയ്ക്കൊടുവില് ജൂറി വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2025ല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ നിയമാനുസൃതമായി സംസ്കരിക്കുന്നത് തടഞ്ഞുവെന്ന കുറ്റം ഡെസ്ബറോ നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍ കൊലക്കുറ്റം നിഷേധിച്ച പ്രതിയെ ചൊവ്വാഴ്ചയാണ് ജൂറി കുറ്റക്കാരനായി കണ്ടെത്തിയത്. ക്ലോഡിയോ അക്ക്വിലിനോയെ 2025 ഏപ്രില്‍ 18നും ഡാനിയല്‍ കോള്മനെ ജൂണ്‍ മൂന്നിനുമാണ് അവസാനമായി ജീവനോടെ കണ്ടത്. ന്യൂക്വേയിലെയും ട്രൂറോയിലെയും പബ്ബുകളില്‍ ഇരുവരും ഡെസ്ബറോയ്ക്കൊപ്പമുണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇരുവരെയും അവസാനമായി കണ്ടതിന് പിന്നാലെ ഡെസ്ബറോ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അക്ക്വിലിനോയെ കാണാതായി ദിവസങ്ങള്‍ക്കുശേഷം ലണ്ടനിലെ പാഡിങ്ടണ് റെയില്‍വേ സ്റ്റേഷനില്‍വച്ച് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഡെസ്ബറോ പണം പിന്‍വലിച്ചതായും കോടതി കേട്ടു. ദിവസവും അമ്മയെ ഫോണില്‍ വിളിച്ചിരുന്ന അക്ക്വിലിനോയുടെ ആശയവിനിമയം അതിനുമുമ്പുതന്നെ നിലച്ചിരുന്നതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. സ്റ്റിക്കറിലുള്ള പ്രതിയുടെ കാബിനോട് ചേര്‍ന്ന പാരമൂര് വുഡ്സില്നിന്നാണ് ഇരകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അക്ക്വിലിനോയുടേതെന്ന് കരുതുന്ന കത്തിക്കരിഞ്ഞ അസ്ഥിയുടെ 1,900ലേറെ ഭാഗങ്ങളും സമീപത്തെ ആഴംകുറഞ്ഞ കുഴിമാടത്തില്‍നിന്ന് കോള്‍മന്റെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ ഗുരുതരമായി വികൃതമാക്കിയതിനാല്‍ മരണകാരണം നിര്‍ണയിക്കാന്‍ ഫൊറന്‍സിക് വിദഗ്ധര്‍ക്കായില്ല. വിധി കേള്‍ക്കുമ്പോള്‍ ഡെസ്ബറോ ശാന്തനായി കോടതിയില്‍ നിന്നു. പരോളിന് അവസരമില്ലാത്ത ജീവപര്യന്തം തടവുവരെ ലഭിക്കാമെന്ന് ജസ്റ്റിസ് പുഷ്പീന്ദര്‍ സെയ്നി മുന്നറിയിപ്പ് നല്കി. ശിക്ഷാവിധിക്കിടെ ഇരകളുടെ കുടുംബങ്ങളുടെ പ്രസ്താവനകളും കോടതി കേള്‍ക്കും.
ഡാനിയല്‍ സ്നേഹസമ്പന്നനും കരുണയുള്ള വ്യക്തിയുമായിരുന്നുവെന്നും നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച പൊലീസിനും പ്രോസിക്യൂഷനും നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു. ക്ലോഡിയോയുടെ കൊലപാതകവും മൃതദേഹത്തോട് പെരുമാറിയ രീതിയും കുടുംബത്തെ പൂര്‍ണമായി തകര്‍ത്തുവെന്നും അദ്ദേഹം സമാധാനത്തില്‍ വിശ്രമിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും അക്ക്വിലിനോയുടെ കുടുംബം അറിയിച്ചു. അതീവ ദുര്‍ബലരായ ഇരുവരും ഡെസ്ബറോയെ സുഹൃത്തായി വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ആ വിശ്വാസത്തെ ക്രൂരമായി വഞ്ചിച്ചെന്നും ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് റേച്ചല്‍ ബെന്റ്ലി പറഞ്ഞു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ 2025 സെപ്റ്റംബറില്‍ എക്സിറ്റര്‍ ജയിലിലെ സഹതടവുകാരനായ സ്റ്റീവന്‍ കെംപ്സ്റ്ററെ (65) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലും ഡെസ്ബറോ കുറ്റക്കാരനായിരുന്നു. കൂര്‍ക്കംവലി ശല്യമായതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആ കേസില്‍ ജീവപര്യന്തം തടവും കുറഞ്ഞത് 19 വര്‍ഷം ജയില്‍ശിക്ഷയും നേരത്തേ വിധിച്ചിട്ടുണ്ട്. ഇരട്ടക്കൊലയും ജയിലിലെ കൊലപാതകവും സംബന്ധിച്ച അന്വേഷണങ്ങള്‍ ഒരേസമയം മുന്നോട്ടുകൊണ്ടുപോകേണ്ടിവന്ന അതീവ സങ്കീര്‍ണമായ കേസായിരുന്നു ഇതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിലെ ഹെലന് ഫിലിപ്സ് പറഞ്ഞു.