|
മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ ഡ്യൂട്ടിക്കിടെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്സ് അച്ചാമ്മ ചെറിയാനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. റൗമോണ്‍ ഹക്കിനെയാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
ശിക്ഷാ വിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍ വാസവും ബാക്കി ആറു വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. നഴ്സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന് നിരീക്ഷിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. മാനസികാരോഗ്യ നിയമ പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റൗമോണ്‍ ഹക്ക് മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു. സംഭവ ദിവസം രാത്രി ഷിഫ്റ്റിനായി എത്തിയ അച്ചാമ്മ ചെറിയാന്‍, ഹക്കിന്റെ ആരോഗ്യനില പരിശോധിക്കുകയും മദ്യപാനത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള മരുന്ന് വേണോ എന്ന് തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു നിരസിച്ച ഹക്ക് ഹെറോയിന് പകരമായി ഉപയോഗിക്കുന്ന മെതഡോണ്‍ എന്ന ലഹരി മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. മരുന്ന് നല്‍കാന്‍ സമയമായിട്ടില്ലെന്നും ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കണമെന്നും അച്ചാമ്മ അറിയിച്ചു. തുടര്‍ന്ന് മറ്റ് രോഗികളെ പരിചരിക്കാനായി അവര്‍ തിരിഞ്ഞു നടന്നതോടെയാണ് ഹക്ക് ആക്രമണം നടത്തിയത്.
അച്ചാമ്മ മറ്റൊരു രോഗിയെ ശുശ്രൂഷിക്കവേ പോക്കറ്റില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്രികയുമായി എഴുന്നേറ്റ ഹക്ക് പിന്നിലൂടെ പാഞ്ഞടുത്തു. കഴുത്തിലും തലയിലും മുഖത്തും ഇയാള്‍ തുടര്‍ച്ചയായി മൂന്നു തവണ കത്രിക കൊണ്ടു കുത്തി. സാരമായി പരുക്കേറ്റ അച്ചാമ്മ ചോരയില്‍ കുളിച്ചു വീണെങ്കിലും മറ്റ് ജീവനക്കാര്‍ ഓടിയെത്തി പ്രതിയെ ബലമായി പിടിച്ചുമാറ്റിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. മാരകമായി പരിക്കേറ്റ അവരെ ഉടന്‍ ഐസിയുവിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള നവ്സാണ് അച്ചാമ്മ. അക്രമം 57-കാരിയായ നഴ്സിനെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ചെയ്തു.
'സീലിംഗില്‍ നിന്നും എന്തോ വീഴുകയാണെന്നാണ് ആദ്യം കരുതിയത്. കൈ പിന്നിലേക്ക് വെച്ചപ്പോള്‍ കൈ മുറിഞ്ഞ് ചോര വന്നപ്പോഴാണ് മുറിഞ്ഞെന്ന് തോന്നിയത്. പിന്നാലെ തലയിലും, മുഖത്തും, കഴുത്തിലും ചോര ഒഴുകി, യൂണിഫോം രക്തത്തില്‍ മുങ്ങി', ചെറിയാന്‍ വിചാരണയില്‍ പറഞ്ഞു. |