ലണ്ടന്‍ ഹൈക്കോടതി ഫലസ്തീന്‍ അനുകൂല സംഘടനയായ ഫലസ്തീന്‍ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് വിധിച്ചു. 2025 ജൂലൈയില്‍ യുകെ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. സംഘടനയുടെ സഹസ്ഥാപകയായ ഹുദ അമ്മോറി നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ സംഘടനയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചു.
ജസ്റ്റിസ് വിക്ടോറിയ ഷാര്‍പ്പ് അഭിപ്രായപ്പെട്ടു: ''സംഘടനയെ നിരോധിച്ചത് സംസാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ്.'' ജഡ്ജിമാരായ വിക്ടോറിയ ഷാര്‍പ്പ്, ജോനാഥന്‍ സ്വിഫ്റ്റ്, കാരെന്‍ സ്റ്റെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ വിധിയില്‍, ഫലസ്തീന്‍ ആക്ഷന്റെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ നിയമപ്രകാരം വിലക്കേണ്ട ഘടകങ്ങളല്ലെന്ന് വ്യക്തമാക്കി.
അതേസമയം, സര്‍ക്കാരിന്റെ അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിരോധനം താത്കാലികമായി തുടരുമെന്നും കോടതി അറിയിച്ചു.
2025-ല്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, സംഘടനയിലെ അംഗത്വം, പരസ്യ പിന്തുണ, ചിഹ്നങ്ങളുടെ പ്രദര്‍ശനം എന്നിവ ക്രിമിനല്‍ കുറ്റമായി കണക്കാക്കി 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 'I Support Palestine Action' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി.
തുടര്‍ന്ന് 2700 പേരെ തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരോധന നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് പൗരാവകാശ പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും ചൂണ്ടിക്കാട്ടി