ലണ്ടന്‍: കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ ഒരു പ്ലാറ്റ്‌ഫോമിനും ഇളവ് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ വ്യക്തമാക്കി. നിലവിലെ നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ച്ചില്‍ പൊതുജനാഭിപ്രായം തേടും.
കുട്ടികള്‍ക്ക് എഐ ചാറ്റ്ബോട്ടുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും 'ഡൂംസ്‌ക്രോളിങ്' പോലുള്ള സ്‌ക്രോളിങ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും പരിഗണനയിലാണ്. കൂടാതെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഡേറ്റ അഞ്ചുദിവസത്തിനകം സംരക്ഷിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന 'ജൂള്‍സ് ലോ' നടപ്പാക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി.
2022-ല്‍ 14 വയസ്സുകാരനായ ജൂള്‍സ് ഇന്റര്‍നെറ്റ് ചലഞ്ചിന് ശ്രമിക്കുന്നതിനിടെ മരിച്ചുവെന്ന അമ്മ എല്ലന്‍ റൂമിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഈ നിയമം വരുന്നത്. മകന്റെ ഓണ്‍ലൈന്‍ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു. നിലവിലെ നിയമപ്രകാരം കുട്ടിയുടെ മരണത്തിനു ശേഷം 12 മാസത്തിനകം മാത്രമേ പൊലീസിനും കൊറോണര്‍ക്കും ടെക് കമ്പനികളില്‍ നിന്ന് ഡാറ്റ ആവശ്യപ്പെടാനാകൂ. പലപ്പോഴും അതുവരെ വിവരങ്ങള്‍ ഇല്ലാതാകുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
പുതിയ നിയമപ്രകാരം മരണകാരണം വ്യക്തമാക്കാന്‍ ആവശ്യമായതായി കരുതുന്ന ഡേറ്റ അഞ്ചുദിവസത്തിനകം ലഭ്യമാക്കണം. പ്രതിപക്ഷം സര്‍ക്കാര്‍ നിലപാടിനെ 'നിഷ്‌ക്രിയത'യെന്ന് വിമര്‍ശിച്ചെങ്കിലും, വേഗത്തില്‍ മാറുന്ന സാങ്കേതിക ലോകത്ത് കുട്ടികളെ സംരക്ഷിക്കാന്‍ ശക്തമായ നിയമഭേദഗതികള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി