ലണ്ടന്‍: ബ്രിട്ടനില്‍ കുട്ടികള്‍ കത്തി ആക്രമണത്തിന് ഇരകളാകുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുംവിധം വര്‍ധിച്ചുവരുന്നു. പ്രതികളില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. കണക്കുകള്‍ പ്രകാരം, ഇംഗ്ലണ്ടില്‍ ഓരോ മാസവും കുറഞ്ഞത് മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിക്കുന്നു. ഇരകളുടെ ശരാശരി പ്രായം വെറും 14 വയസാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2019/20 വര്‍ഷത്തില്‍ 21 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, 2023/24 വര്‍ഷത്തില്‍ ഇത് 36 ആയി ഉയര്‍ന്നിട്ടുണ്ട്. ഒറ്റക്കുത്തില്‍ തന്നെ മരണത്തിലേക്ക് നയിക്കപ്പെട്ടവരാണ് ഭൂരിഭാഗം ഇരകളും. ബ്രിസ്റ്റോള്‍ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍, 18 വയസിന് താഴെ കത്തി ആക്രമണത്തില്‍ മരിച്ച 145 കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഇതില്‍ 90 ശതമാനവും ആണ്‍കുട്ടികളായിരുന്നു. ശരാശരി പ്രായം 14.4 വയസാണ്.
പഠനത്തില്‍ 75 ശതമാനം കുട്ടികളും ദാരിദ്ര്യമേഖലകളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. മൂന്നിലൊന്ന് കുട്ടികള്‍ കറുത്തവര്‍ഗക്കാരായിരുന്നുവെങ്കിലും വെള്ളക്കാരായ കുട്ടികളും സമാന തോതില്‍ ഇരകളാകുന്നു. എന്നാല്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ കറുത്തവര്‍ഗക്കാരായ കുട്ടികള്‍ക്ക് കത്തി ആക്രമണത്തില്‍ മരിക്കാനുള്ള സാധ്യത 13 ഇരട്ടി കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്, ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിലൂടെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമെന്നതാണ്. കുട്ടികളില്‍ കത്തി ആക്രമണങ്ങള്‍ കുത്തനെ ഉയരുന്നുവെന്നത് സമൂഹത്തിനും നിയമ സംവിധാനത്തിനും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.