Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 2030ഓടെ 2.31 ലക്ഷമാകും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭവനരഹിതരുടെ എണ്ണം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ അരലക്ഷത്തോളം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. അടിയന്തരമായി ഭവനനിര്‍മാണവും പുനരധിവാസ നടപടികളും സ്വീകരിച്ചില്ലെങ്കില്‍ നിലവിലെ 1.82 ലക്ഷത്തില്‍നിന്ന് 2030ഓടെ ഭവനരഹിതരുടെ എണ്ണം 2.31 ലക്ഷത്തിലധികമായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇത് ഏകദേശം 25 ശതമാനം വര്‍ധനയാണ്. ഐപിപിആര്‍ നോര്‍ത്ത്, ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്രൈസിസ് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലൈ 20ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആന്‍ഡി ബേണ്‍ഹാമിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കൈമാറിയിട്ടുണ്ട്. ഭവന പ്രതിസന്ധി നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൗണ്‍സില്‍ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിലപാട് ബേണ്‍ഹാം നേരത്തെ വ്യക്തമാക്കിയിരുന്നു.

2025ലെ ശരത്കാലത്ത് ഇംഗ്ലണ്ടില്‍ ഒരൊറ്റ രാത്രിയില്‍ തെരുവില്‍ ഉറങ്ങിയവരുടെ ഔദ്യോഗിക കണക്ക് 4,793 ആയിരുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ കണക്ക് ഉയരുന്നത്. എന്നാല്‍ ഹോസ്റ്റലുകള്‍, താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍, മറ്റ് സുരക്ഷിതമല്ലാത്ത താമസസാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇംഗ്ലണ്ടിലെ ഭവനരഹിതരുടെ ആകെ എണ്ണം 1.8 ലക്ഷത്തിലധികമാണ്.

'എ ബെഡ് എവരി നൈറ്റ്' രാജ്യവ്യാപകമാക്കണം

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായിരിക്കെ ആന്‍ഡി ബേണ്‍ഹാം നടപ്പാക്കിയ 'എ ബെഡ് എവരി നൈറ്റ്' പദ്ധതി ഇംഗ്ലണ്ടിലാകെ വ്യാപിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. തെരുവില്‍ ഉറങ്ങേണ്ട സാഹചര്യം നേരിടുന്ന ഓരോ വ്യക്തിക്കും സുരക്ഷിതമായ താമസവും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യക്തിഗത പിന്തുണയും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ വീണ്ടും താമസയോഗ്യമാക്കുന്നതിനായി പ്രാദേശിക കൗണ്‍സിലുകള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. താല്‍ക്കാലിക താമസസൗകര്യങ്ങള്‍ക്കായി കൗണ്‍സിലുകള്‍ ചെലവഴിക്കുന്ന തുക 2010ലെ 70.3 മില്യണ്‍ പൗണ്ടില്‍നിന്ന് 2024-25ല്‍ 1.3 ബില്യണ്‍ പൗണ്ടിലധികമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അടിയന്തര താമസസൗകര്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം കുറഞ്ഞ വാടകയുള്ള കൗണ്‍സില്‍ വീടുകളുടെ നിര്‍മാണം വര്‍ധിപ്പിക്കണമെന്നും, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പുനരുപയോഗിക്കണമെന്നും, ഭവനരഹിതരാകാന്‍ സാധ്യതയുള്ളവര്‍ക്ക് നേരത്തേ സഹായം നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൗണ്‍സില്‍ ഭവനനിര്‍മാണത്തിനായി വന്‍തോതിലുള്ള നിക്ഷേപം നടത്തുമെന്ന് ബേണ്‍ഹാം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാണച്ചെലവ്, കൗണ്‍സിലുകളുടെ പരിമിതമായ നിര്‍മാണശേഷി, നിലവിലുള്ള ഫണ്ടുകളുടെ വിനിയോഗം എന്നിവ പദ്ധതിയുടെ പ്രധാന വെല്ലുവിളികളാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window