ബര്‍മിങ്ങാം: ഏറെ നാളായി കാത്തിരുന്ന കുടുംബാവധി. സന്തോഷത്തോടെ വിമാനമിറങ്ങിയപ്പോള്‍ കൈയില്‍ യാത്രയ്ക്കിടെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രം. കുട്ടികളുടെ വസ്ത്രങ്ങളും മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും ഉള്‍പ്പെടെ എല്ലാം ലഗേജില്‍. എന്നാല്‍ ബാഗുകള്‍ എവിടെയാണെന്നറിയില്ല. ബര്‍മിങ്ങാം വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരുടെ അവധിക്കാല യാത്രയാണ് ദുരിതത്തിലായത്. വെള്ളിയാഴ്ച ബര്‍മിങ്ങാമില്‍ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരുടെ ലഗേജുകളാണ് പ്രധാനമായും വിമാനത്താവളത്തില്‍ കുടുങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ 5.40ഓടെയും പ്രശ്നം തുടരുകയാണെന്ന് വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. എന്‍ജിനീയര്‍മാര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയിലെ ദലമാനിലേക്ക് കുടുംബത്തോടൊപ്പം എത്തിയ ഹെയ്ലി ചാപ്മാനാണ് ദുരിതം നേരിട്ട യാത്രക്കാരില്‍ ഒരാള്‍. ബര്‍മിങ്ങാം വിമാനത്താവളത്തില്‍ ബാഗേജുകള്‍ കെട്ടിക്കിടക്കുന്നത് കണ്ടിരുന്നെങ്കിലും അവ വിമാനത്തില്‍ എത്തിക്കുമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന് ഹെയ്ലി പറഞ്ഞു. എന്നാല്‍ ദലമാനില്‍ വിമാനം ഇറങ്ങിയ ശേഷമാണ് യാത്രക്കാരുടെ ഒരു ബാഗുപോലും വിമാനത്തില്‍ കയറ്റിയിരുന്നില്ലെന്ന് പൈലറ്റിലൂടെ അറിയുന്നത്.
ലഗേജ് എപ്പോള്‍ എത്തും, ആവശ്യസാധനങ്ങള്‍ വാങ്ങിയ ചെലവ് ആര് നല്‍കും, വിമാനത്താവളമാണോ വിമാനക്കമ്പനിയാണോ ഉത്തരവാദി, ഇന്‍ഷുറന്‍സിനെ സമീപിക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. അവധിയുടെ ആദ്യ ദിവസം തന്നെ കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാന്‍ ഹെയ്ലിക്ക് ഷോപ്പിങ് സെന്ററിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ ബാഗേജുകള്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ''ലോകത്തിന്റെ പല ഭാഗങ്ങളിലും കുടുംബങ്ങള്‍ ലഗേജില്ലാതെ കഴിയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും പലര്‍ക്കും അറിയില്ല,'' എന്നാണ് ഹെയ്ലി പറഞ്ഞത്. അമ്മയോടൊപ്പം ഒരാഴ്ചത്തെ അവധിക്കായി വിദേശത്തേക്കുപോയ ഈവ് സാന്‍ഡിനും സമാന അനുഭവമായിരുന്നു. ഇരുവര്‍ക്കും കൈവശമുണ്ടായിരുന്നത് യാത്രയ്ക്കിടെ ധരിച്ച വസ്ത്രങ്ങള്‍ മാത്രം. ''അമ്മയെ സന്തോഷകരമായ ഒരാഴ്ചത്തെ അവധിക്കായി കൊണ്ടുവന്നതാണ്. പക്ഷേ കാര്യങ്ങള്‍ ഞങ്ങള്‍ കരുതിയതുപോലെ നടന്നില്ല,'' ഈവ് പറഞ്ഞു.
റോമിലേക്ക് കുടുംബത്തോടൊപ്പം ക്രൂയിസ് യാത്രയ്ക്കായി പോയ സൈമണ്‍ ലെയ്ലന്‍ഡിനും ലഗേജ് ലഭിച്ചില്ല. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ക്രൂയിസ് സംഘത്തിലെ ഏകദേശം 30 പേര്‍ക്കും ബാഗുകള്‍ കിട്ടിയിരുന്നില്ല. കപ്പല്‍ പുറപ്പെടേണ്ട സമയം അടുത്തതോടെ ലഗേജില്ലാതെ ക്രൂയിസ് തുടരേണ്ട അവസ്ഥയിലായി. എയര്‍ടാഗ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ചില ബാഗേജുകള്‍ ലിവര്‍പൂളിലും മാഞ്ചസ്റ്ററിലുമാണെന്ന് കണ്ടെത്തിയതായി സൈമണ്‍ പറഞ്ഞു. പിന്നീട് കൊര്ഫുവില് എത്തുമ്പോഴേക്കും ലഗേജ് കുടുംബത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സൈപ്രസിലേക്ക് യാത്ര ചെയ്ത ക്ലൈവ് സ്റ്റോക്സിനും ആവശ്യസാധനങ്ങള്‍ പുതുതായി വാങ്ങേണ്ടിവന്നു. 300 മുതല്‍ 400 യൂറോ വരെ ക്രെഡിറ്റ് കാര്‍ഡില്‍ ചെലവഴിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തിക നഷ്ടത്തേക്കാള്‍ ആശങ്കയുണ്ടാക്കിയ മറ്റൊരു സാഹചര്യമുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ചിലര്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായി വിദേശത്തേക്ക് പോയവരായിരുന്നു. അവരുടെ വിവാഹ വസ്ത്രങ്ങളും മറ്റ് പ്രധാന സാധനങ്ങളും ബാഗേജിനൊപ്പം കുടുങ്ങി.
ലഗേജ് വൈകിയതിനെക്കാള് സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതാണ് യാത്രക്കാരുടെ പ്രധാന പരാതി. ''കാര്യങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോകാം. എല്ലാം എല്ലായ്പ്പോഴും കൃത്യമായി നടക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ പ്രശ്നമുണ്ടാകുമ്പോള്‍ യാത്രക്കാരോട് വ്യക്തമായി കാര്യങ്ങള്‍ പറയണം. അവരുടെ ലഗേജ് എവിടെയാണെന്നും എപ്പോള്‍ ലഭിക്കുമെന്നുമെങ്കിലും അറിയിക്കണം,'' സൈമണ്‍ പറഞ്ഞു. ബാഗേജ് സംവിധാനത്തിലുണ്ടായ തകരാര്‍ ചില പുറപ്പെടുന്ന വിമാനങ്ങളിലെ ലഗേജ് കൈകാര്യം ചെയ്യുന്നതിനെ ബാധിച്ചതായി ബര്‍മിങ്ങാം വിമാനത്താവളം സ്ഥിരീകരിച്ചു. ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്ന ബാഗേജുകള്‍ എത്രയും വേഗം യാത്രക്കാരിലെത്തിക്കുന്നതിനായി ജീവനക്കാരും എന്‍ജിനീയര്‍മാരും പ്രവര്‍ത്തിക്കുന്നതായും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും വിമാനത്താവളം അറിയിച്ചു. ഒരു വിമാനയാത്രയ്ക്കുപിന്നില് മാസങ്ങളായുള്ള ഒരുക്കങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും കുട്ടികളുടെ സന്തോഷവും വിവാഹം പോലുള്ള ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ഉണ്ടാകും. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ കൈയില്‍ ഒരു ബാഗുപോലുമില്ലാതെ വിദേശരാജ്യത്ത് നില്‍ക്കേണ്ടിവന്നതിന്റെ ആശങ്കയും നിരാശയുമാണ് ഇപ്പോള്‍ ബര്‍മിങ്ങാമില്‍ നിന്ന് യാത്ര തിരിച്ച നൂറുകണക്കിന് പേര് അനുഭവിക്കുന്നത്.