ഭോപ്പാല്‍: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയതായി പറയുന്ന ?35,000 വായ്പ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഒരു കുടുംബം രംഗത്ത്. 1917ല്‍ നല്കിയ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സീഹോറിലെ റുഥിയ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെ, യുകെയിലെ ഡെബ്റ്റ് മാനേജ്മെന്റ് ഓഫീസ് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാല്‍ റുഥിയയാണ് 1917ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് പണം നല്‍കിയതെന്നാണ് കുടുംബത്തിന്റെ അവകാശവാദം. യുദ്ധച്ചെലവ് നേരിടുന്നതിനായി ബ്രിട്ടീഷ് ഭരണകൂടം സാമ്പത്തിക സഹായം തേടിയിരുന്ന കാലത്ത് നടപ്പാക്കിയ 'ഇന്ത്യന്‍ വാര് ലോണ്‍' പദ്ധതിയുടെ ഭാഗമായാണ് തുക നല്‍കിയതെന്ന് കുടുംബം പറയുന്നു. 1917 ജൂണ്‍ 4ന് തയ്യാറാക്കിയ രേഖയില്‍ ?35,000 കൈമാറിയതിന്റെ തെളിവുണ്ടെന്നും അന്നത്തെ ഭോപ്പാല്‍ പൊളിറ്റിക്കല്‍ ഏജന്റ് ഡബ്ല്യു.എസ്. ഡേവിസിന്റെ ഒപ്പും രേഖയിലുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു.
പഴയ രേഖകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടു
വര്‍ഷങ്ങള്‍ക്കുശേഷം കുടുംബത്തിന്റെ കൈവശമുള്ള പഴയ രേഖകളും വില്‍പ്പത്രവും പരിശോധിക്കുന്നതിനിടെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന് നല്കിയ വായ്പ സംബന്ധിച്ച വിവരം വീണ്ടും ശ്രദ്ധയില്‍പ്പെട്ടതെന്ന് ജുമ്മാ ലാല്‍ റുഥിയയുടെ കൊച്ചുമകന് വിവേക് റുഥിയ പറഞ്ഞു. 1937ല്‍ ജുമ്മാ ലാല്‍ മരിച്ചതിന് ശേഷവും വായ്പ തിരിച്ചടച്ചതായി തെളിയിക്കുന്ന രേഖകളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് അവകാശവാദം. ഇതോടെയാണ് വായ്പ തിരിച്ചുകിട്ടണമെന്ന ആവശ്യം കുടുംബം വീണ്ടും ഉയര്‍ത്തിയത്.
പലിശ കണക്കാക്കിയാല്‍ തുക കോടികളിലേക്കോ?
1917ല്‍ നല്കിയ ?35,000ന്റെ ഇന്നത്തെ മൂല്യം എത്രയാകുമെന്ന കാര്യവും കുടുംബം മുന്നോട്ടുവയ്ക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ്. ഒരു നൂറ്റാണ്ടിലേറെ കാലത്തെ പലിശയും മറ്റ് സാമ്പത്തിക കണക്കുകൂട്ടലുകളും ഉള്‍പ്പെടുത്തിയാല്‍ തുക കോടികളിലേക്ക് ഉയരാമെന്നാണ് കുടുംബത്തിന്റെ വാദം. എന്നാല്‍ വായ്പയുടെ നിയമപരമായ സ്വഭാവം, തിരിച്ചടവ് വ്യവസ്ഥകള്‍, പലിശ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട രേഖാപരമായ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ കൃത്യമായ തുക നിര്‍ണയിക്കാന്‍ കഴിയൂ.
യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ബ്രിട്ടീഷ് ഓഫീസ് നിര്‍ദേശം
1917ലെ വായ്പയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് യുകെ ഡെബ്റ്റ് മാനേജ്മെന്റ് ഓഫീസ് ആവശ്യപ്പെട്ടതായി റുഥിയ കുടുംബം അവകാശപ്പെടുന്നു. ഇതോടെ 109 വര്‍ഷം പഴക്കമുള്ള അവകാശവാദം ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. തങ്ങള്‍ക്ക് ഇത് പണം മാത്രം സംബന്ധിച്ച വിഷയമല്ലെന്നും ചരിത്രപരമായ ഉത്തരവാദിത്വവും നീതിയും ഉള്‍പ്പെടുന്ന കാര്യമാണെന്നും വിവേക് റുഥിയ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിലേറെയായി കുടുംബരേഖകളില്‍ സൂക്ഷിച്ചിരുന്ന ഈ അവകാശവാദത്തിന് ഇനി ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് എന്ത് മറുപടി ലഭിക്കുമെന്നാണ് ശ്രദ്ധേയമാകുന്നത്.