Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആക്കുന്നത് ഏഴ് വര്‍ഷം നേരത്തേ; അഞ്ച് മില്യണ്‍ പേര്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: യുകെയില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം 68 ആയി ഉയര്‍ത്തുന്ന നടപടി നേരത്തേയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2044 മുതല്‍ 2046 വരെയുള്ള കാലയളവില്‍ നടപ്പാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന വര്‍ധന 2037 മുതല്‍ 2039 വരെയുള്ള കാലയളവിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 2037-നും 2039-നും ഇടയില്‍ 68 ആയി ഉയര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിലവിലെ നയനിലപാടെന്ന് ട്രഷറി സ്ഥിരീകരിച്ചതായി ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് ആവശ്യമായ നിയമഭേദഗതി ഇതുവരെ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. നീക്കം നടപ്പായാല്‍ ഇപ്പോള്‍ ഏകദേശം 49 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള അഞ്ച് മില്യണോളം ആളുകള്‍ക്ക് സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ടിവരും. ഒരുവര്‍ഷത്തെ പെന്‍ഷന്‍ നഷ്ടപ്പെടുന്നതിലൂടെ ഒരാള്‍ക്ക് ഏകദേശം 12,500 പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും സര്‍ക്കാരിന് പ്രതിവര്‍ഷം ആറു ബില്യണ്‍ പൗണ്ടോളം ലാഭിക്കാനാകുമെന്നും കണക്കാക്കപ്പെടുന്നു.

2017-ല്‍ നടത്തിയ സ്വതന്ത്ര അവലോകനം സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 2037-നും 2039-നും ഇടയില്‍ 68 ആയി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അന്നത്തെ സര്‍ക്കാര്‍ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചെങ്കിലും സമയക്രമം നേരത്തേയാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തിയിരുന്നില്ല. നിലവിലെ നിയമപ്രകാരം പെന്‍ഷന്‍ പ്രായം 68 ആകേണ്ടത് 2044-2046 കാലയളവിലാണ്. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളുടെ പെന്‍ഷന്‍ പ്രായവര്‍ധനയെ വിമര്‍ശിച്ചിരുന്ന ലേബര്‍ സര്‍ക്കാര്‍ ഇപ്പോള്‍ അതേ നയം വേഗത്തിലാക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധന മന്ദഗതിയിലായതിനാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ ജാഗ്രത വേണമെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്ന പെന്‍ഷന്‍ മന്ത്രി ടോര്‍സ്റ്റന്‍ ബെല്ലിന്റെ നിലപാടിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പുതിയൊരു തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം സംബന്ധിച്ച അവലോകനം തുടരുകയാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ആയുര്‍ദൈര്‍ഘ്യം, പൊതുധനസ്ഥിതി, തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക അസമത്വം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമെന്നാണ് വിശദീകരണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കില്ലെന്ന് പാര്‍ലമെന്റിന്റെ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ശാരീരികാധ്വാനം ആവശ്യമായ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കും സമ്പാദ്യമില്ലാത്തവര്‍ക്കും അധികകാലം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ പ്രായത്തിന് തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ പകുതിയിലധികം ആളുകളും ശമ്പളമുള്ള ജോലിയില്‍ തുടരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിരമിക്കല്‍ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തയ്യാറാക്കിയ മധ്യവയസ്‌കരായ തൊഴിലാളികള്‍ക്കിടയില്‍ പുതിയ സമയക്രമം കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് പെന്‍ഷന്‍ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. മാറ്റം നടപ്പാക്കുകയാണെങ്കില്‍ വ്യക്തമായ അറിയിപ്പും മതിയായ തയ്യാറെടുപ്പ് സമയവും ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം.

 
Other News in this category

 
 




 
Close Window