ലണ്ടന്‍: വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടി ഡര്‍ഹം ആന്‍ഡ് ഡാര്‍ലിങ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള സ്തനാര്‍ബുദ ചികിത്സാ സേവനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ നടന്നതായി കണ്ടെത്തല്‍. ചികിത്സയ്ക്കിടെ 20 സ്ത്രീകള്‍ക്ക് അനാവശ്യമായി മാസ്റ്റെക്ടമി, അഥവാ സ്തനം പൂര്‍ണമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയതായി ട്രസ്റ്റ് സമ്മതിച്ചു. നൂറുകണക്കിന് രോഗികള്‍ക്ക് ചികിത്സാ പിഴവുകള്‍ മൂലം ദോഷം സംഭവിച്ചതായും ട്രസ്റ്റ് വ്യക്തമാക്കി. 2023 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള സ്തനാര്‍ബുദ ചികിത്സാ കേസുകളിലാണ് നിലവില്‍ വിശദമായ പരിശോധന നടക്കുന്നത്. ഇതുവരെ പരിശോധിച്ച 514 കേസുകളില്‍ 315 രോഗികള്‍ക്ക് ചികിത്സ മൂലം ഏതെങ്കിലും തരത്തിലുള്ള ദോഷം സംഭവിച്ചതായി കണ്ടെത്തി. ഇവരില്‍ 77 പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായും ഒരു രോഗി മരിച്ചതായും ട്രസ്റ്റ് അറിയിച്ചു.
ചില കേസുകളില്‍ അര്‍ബുദം യഥാസമയം കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിക്കുകയും ചികിത്സ വൈകുകയും ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം ചില രോഗികളില്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ട്രസ്റ്റിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് റസ്സല്‍ പരസ്യമായി ക്ഷമാപണം നടത്തി. രോഗികള്‍ക്ക് സംഭവിച്ച നഷ്ടത്തില്‍ അതീവ ദുഃഖമുണ്ടെന്നും ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി സ്തനം നീക്കം ചെയ്തവരില്‍ 51 വയസ്സുകാരിയായ ഡെനിസ് ഹോവാര്‍ത്തും ഉള്‍പ്പെടുന്നു. 2023ല്‍ സ്തനത്തില്‍ കണ്ടെത്തിയ മുഴ പരിശോധിച്ചപ്പോള്‍ പതുക്കെ വളരുന്ന ഗ്രേഡ്-1 അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആദ്യം ലംപെക്ടമി നടത്തിയെങ്കിലും പിന്നീട് മുഴുവന്‍ സ്തനവും നീക്കം ചെയ്തു. തുടര്‍ന്ന് എട്ട് റൗണ്ട് കീമോതെറാപ്പിയും റേഡിയോതെറാപ്പിയും നല്‍കി. എന്നാല്‍ 2025 സെപ്റ്റംബറില്‍ എന്‍എച്ച്എസില്‍നിന്ന് ലഭിച്ച ഫോണ്‍ കോളിലൂടെയാണ് മറ്റൊരു ലംപെക്ടമി നടത്തി ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്നും മാസ്റ്റെക്ടമി ഒഴിവാക്കാനാകുമായിരുന്നുവെന്നും ഡെനിസിനെ അറിയിച്ചത്. ഇത്തരമൊരു ചികിത്സാ സാധ്യതയെക്കുറിച്ച് ശസ്ത്രക്രിയയ്ക്കു മുന്‍പ് ആരും തന്നോട് വിശദീകരിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
മുന്‍ എന്‍എച്ച്എസ് ജീവനക്കാരിയായ ജോയ്ക്കും 2021ല്‍ നടത്തിയ മാസ്റ്റെക്ടമി ഒഴിവാക്കാമായിരുന്നുവെന്ന് ഈ വര്‍ഷം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. തന്നെ ചികിത്സിച്ചവരെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നുവെന്നും പുതിയ വിവരം അറിഞ്ഞതോടെ മാനസികമായി തകര്‍ന്നുപോയെന്നും അവര്‍ പ്രതികരിച്ചു. വിവാദ കേസുകളില്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കണ്‍സള്‍ട്ടന്റ് അമീര്‍ ഭട്ടി 2013 മുതല്‍ 2024 വരെ ട്രസ്റ്റിന്റെ ബ്രസ്റ്റ് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡായിരുന്നു. നിലവില്‍ ക്ലിനിക്കല്‍ പ്രാക്ടീസില്‍നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം മുഴുവന്‍ ശമ്പളത്തോടെയും അദ്ദേഹം ട്രസ്റ്റില്‍ തുടരുന്നതായാണ് വിവരം. ഭട്ടിയുമായി ബന്ധപ്പെട്ട സ്വകാര്യ ചികിത്സാ കരാറുകളും നേരത്തെ വിവാദമായിരുന്നു. ആറു വര്‍ഷത്തിനിടെ സ്തനാര്‍ബുദ പരിശോധനാ ക്ലിനിക്കുകള്‍ക്കും ശസ്ത്രക്രിയാ സ്ഥാപനങ്ങള്‍ക്കുമായി ട്രസ്റ്റ് ഏകദേശം 60 ലക്ഷം പൗണ്ട് നല്‍കിയതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ അപ്പോയിന്റ്‌മെന്റുകള്‍ സ്വകാര്യ ചികിത്സാ സംവിധാനങ്ങളിലേക്ക് മാറ്റിയതിലൂടെ സാമ്പത്തിക താല്‍പര്യസംഘര്‍ഷത്തിന് സാധ്യതയുണ്ടായിരുന്നുവെന്ന് 2025ലെ സ്വതന്ത്ര അവലോകനവും ചൂണ്ടിക്കാട്ടിയിരുന്നു. സ്തനാര്‍ബുദ സേവനങ്ങളിലെ ഇത്തരം സ്വകാര്യ ക്രമീകരണങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിച്ചതായി സ്റ്റീവ് റസ്സല്‍ അറിയിച്ചു.
രോഗികളുടെ ചികിത്സാ തീരുമാനങ്ങള്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് വിലയിരുത്തേണ്ട മള്‍ട്ടി ഡിസിപ്ലിനറി ടീം യോഗങ്ങളില്‍ കേസുകള്‍ വേണ്ടത്ര ചര്‍ച്ച ചെയ്തിരുന്നില്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ശസ്ത്രക്രിയ വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റുകള്‍, കാന്‍സര്‍ വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്നാണ് സാധാരണയായി ഇത്തരം യോഗങ്ങളില്‍ ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്. റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് നടത്തിയ പരിശോധനയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്ന രോഗികളുടെ എണ്ണം കൂടുതലായിരുന്നതും മാസ്റ്റെക്ടമിക്ക് ശേഷം ഉടന്‍ ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ ലഭിച്ചവരുടെ എണ്ണം കുറവായിരുന്നതും കണ്ടെത്തിയിരുന്നു. ചില ശസ്ത്രക്രിയാ തീരുമാനങ്ങള്‍ ആവശ്യത്തിലധികം വേഗത്തില്‍ എടുത്തിരിക്കാമെന്ന ആശങ്കയും അന്വേഷണങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഡര്‍ഹം പൊലീസിനൊപ്പം നാഷനല്‍ ക്രൈം ഏജന്‍സിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയുടെ പരിധി 2015 വരെയുള്ള കേസുകളിലേക്ക് വ്യാപിപ്പിച്ച് ഏകദേശം 10,000 രോഗികളുടെ രേഖകള്‍ പരിശോധിക്കണമോയെന്ന കാര്യത്തില്‍ ട്രസ്റ്റ് അടുത്ത ആഴ്ച തീരുമാനമെടുക്കും. ഇതിനിടെ സഹായത്തിനായി 640 മുന്‍ രോഗികള്‍ ട്രസ്റ്റിന്റെ ഹെല്‍പ്ലൈനില്‍ ബന്ധപ്പെട്ടു. സംഭവത്തില്‍ സ്വതന്ത്രമായ പൊതു അന്വേഷണം വേണമെന്ന് ബാധിക്കപ്പെട്ട സ്ത്രീകളും അവരുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ വീഴ്ചകള്‍ക്ക് ഉത്തരവാദികള്‍ ആരാണെന്നും വര്‍ഷങ്ങളോളം ഇത്തരം ഗുരുതര പിഴവുകള്‍ എങ്ങനെ ശ്രദ്ധയില്‍പ്പെടാതെ പോയെന്നുമാണ് അവര്‍ക്ക് അറിയേണ്ടത്. അനാവശ്യമായി സ്തനം നീക്കം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് സംഭവിച്ച നഷ്ടം തിരിച്ചുനല്‍കാനാകാത്തതാണെന്ന് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം ദീര്‍ഘകാല മാനസിക പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ബാധിക്കപ്പെട്ട പല സ്ത്രീകളും.