ലണ്ടന്‍: ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാകാനും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകാനും കാരണമായ യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിന് പിന്നില്‍ മില്ലിസെക്കന്‍ഡിനുള്ളില്‍ സംഭവിച്ച സോഫ്റ്റ്വെയര്‍ പിഴവാണെന്ന് നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (നാറ്റ്‌സ്) വ്യക്തമാക്കി. സെപ്റ്റംബര്‍ 8ന് രാവിലെ 10 മണിയോടെയാണ് യുകെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായത്. സോഫ്റ്റ്വെയര്‍ പിഴവിനെ തുടര്‍ന്ന് സിസ്റ്റത്തില്‍ തെറ്റായ ഡേറ്റ രൂപപ്പെട്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ രണ്ടര മണിക്കൂറോളം സമയമെടുത്തതായി നാറ്റ്‌സ് വ്യക്തമാക്കി. ഉച്ചയ്ക്ക് 3.15ന് ശേഷമാണ് സംവിധാനം പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. രാത്രി 7.30ഓടെയാണ് യുകെ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്.
തകരാറിനെ തുടര്‍ന്ന് 2,000ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഹീത്രോ, ഗാറ്റ്വിക്, ലൂട്ടണ്‍, ഗ്ലാസ്‌ഗോ ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചു. വിമാനങ്ങളും ജീവനക്കാരും വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയതോടെ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷവും സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുത്തു. നിരവധി യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ രാത്രി ചെലവഴിക്കേണ്ടിവന്നു. എന്നാല്‍ സംഭവത്തിനിടെ യാത്രക്കാരുടെ സുരക്ഷ ഒരു ഘട്ടത്തിലും അപകടത്തിലായിരുന്നില്ലെന്ന് നാറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് പറഞ്ഞു. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവത്തെ ഗതാഗത സെക്രട്ടറി ഹൈഡി അലക്‌സാണ്ടര്‍ 'അംഗീകരിക്കാനാകാത്തത്' എന്നാണ് വിശേഷിപ്പിച്ചത്. തകരാര്‍ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അവലോകനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ദേശീയതല എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രതിസന്ധിയാണിത്. 2023ലുണ്ടായ സാങ്കേതിക തകരാര്‍ ഏകദേശം ഏഴുലക്ഷം യാത്രക്കാരെ ബാധിച്ചിരുന്നു. 2025ലുണ്ടായ മറ്റൊരു നാറ്റ്‌സ് തകരാറില്‍ 150 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. തകരാറിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് നാറ്റ്‌സില്‍നിന്ന് അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് വിമാനക്കമ്പനികളുടെ സംഘടനയായ എയര്‍ലൈന്‍സ് യു.കെ വ്യക്തമാക്കി. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ വിശ്വാസ്യതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതിയും സംഘടന ആവശ്യപ്പെട്ടു. അതേസമയം സര്‍വീസുകള്‍ റദ്ദാകുകയോ വൈകുകയോ ചെയ്ത യാത്രക്കാര്‍ക്ക് സാധാരണ സാഹചര്യങ്ങളില്‍ ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിനെ വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള അസാധാരണ സാഹചര്യമായി പരിഗണിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത വിമാനക്കമ്പനികള്‍ക്കില്ല.
ചൈനയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനം സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലേക്ക് തിരിച്ചുവിട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായ 26 വയസ്സുകാരിയായ ആഡി കിറ്റ്‌സണ്‍ യാത്രക്കാരുടെ അനുഭവവും പങ്കുവച്ചു. ഏകദേശം 19 മണിക്കൂര്‍ സ്റ്റോക്ക്‌ഹോം വിമാനത്താവളത്തില്‍ കഴിയേണ്ടിവന്നതായും ഭക്ഷണം, വൈ-ഫൈ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഏകദേശം 100 പൗണ്ട് അധികമായി ചെലവായതായും അവര്‍ പറഞ്ഞു. വന്‍തോതിലുള്ള വിമാന റദ്ദാക്കലുകള്‍ക്കും ദീര്‍ഘമായ യാത്രാതടസ്സങ്ങള്‍ക്കും കാരണമായ സംഭവത്തോടെ യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ സാങ്കേതിക പ്രതിരോധശേഷിയെക്കുറിച്ചും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.