Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5449 INR
ukmalayalampathram.com
Sun 17th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷ കുറഞ്ഞുപോയെന്ന് മകള്‍
reporter

ലണ്ടന്‍/ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തില്‍ 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ശിക്ഷിച്ച് ലെസ്റ്റര്‍ ക്രൗണ്‍ കോടതി. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെ കല്ലെറിഞ്ഞു ആക്രമിച്ചു കൊന്ന പ്രതികളില്‍ ഒരാളായ 15 വയസ്സുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെണ്‍കുട്ടിയെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പെണ്‍കുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. എന്നാല്‍ കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെന്‍ കോലിയുടെ മകള്‍ സൂസന്‍ കോടതിക്ക് വെളിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്' എന്നായിരുന്നു മകളുടെ പ്രതികരണം. ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്ളിന്‍ പാര്‍ക്കില്‍ വച്ചാണ് ഒരു സംഘം കുട്ടികള്‍ ഭീം സെന്‍ കോലിയെ ആക്രമിച്ചത്. നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെ അക്രമിച്ചവരില്‍ അഞ്ച് കുട്ടികളാണ് സംഭവ ദിവസം അറസ്റ്റിലായതെന്ന് ലെസ്റ്റര്‍ഷയര്‍ പൊലീസ് സംഭവ ദിവസം സ്ഥിരീകരിച്ചിരുന്നു. 2024 സെപ്റ്റംബര്‍ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോലി തൊട്ടടുത്ത ദിവസം രാത്രി മരണത്തിന് കീഴടങ്ങി. കല്ലേറില്‍ കഴുത്തിനേറ്റ പരുക്ക് മൂലമാണ് കോലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പാര്‍ക്കിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെന്‍ കോലിയും ഭാര്യ സതീന്ദര്‍ കൗറും താമസിച്ചിരുന്നത്. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പൊതുസമൂഹത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലന്നും കോടതി പറഞ്ഞു.

 
Other News in this category

 
 




 
Close Window