Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കി
reporter

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലച്ചുകൊണ്ട്, മുന്‍ ഡ്യൂക്ക് ഓഫ് യോര്‍ക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറെ സിംഹാസന പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പശ്ചാത്തലമായി പൊലീസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

പ്രതിരോധമന്ത്രി ലൂക്ക് പോളാര്‍ഡ് നല്‍കിയ വിവരപ്രകാരം, അന്വേഷണഫലം എന്തുതന്നെയായാലും ആന്‍ഡ്രൂവിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ശരിയായ നടപടിയാകും. കഴിഞ്ഞ ഒക്ടോബറില്‍ രാജാവ് ചാള്‍സ്, എപ്സ്റ്റീന്‍ വിവാദത്തെത്തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ പദവിയും സൈനിക ബഹുമതികളും റദ്ദാക്കിയിരുന്നു. എങ്കിലും നിലവിലെ നിയമപ്രകാരം അദ്ദേഹം സിംഹാസനത്തിലേക്കുള്ള എട്ടാമത്തെ അവകാശിയായി തുടരുകയാണ്. ഇതു ഒഴിവാക്കാനാണ് പുതിയ നിയമനിര്‍മാണം.

വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ റോയല്‍ ലോഡ്ജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊലീസ് പരിശോധനകള്‍ വിവാദത്തെ കൂടുതല്‍ ശക്തമാക്കി. തെംസ് വാലി പൊലീസ് ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. യുകെയിലെ മറ്റ് പൊലീസ് ഏജന്‍സികളും അന്വേഷണം ആരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

പിന്തുടര്‍ച്ചാവകാശത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കുകയും രാജാവിന്റെ ഔദ്യോഗിക അനുമതി ലഭിക്കുകയും വേണം. കൂടാതെ, കാനഡ, ഓസ്ട്രേലിയ, ജമൈക്ക, ന്യൂസീലന്‍ഡ് ഉള്‍പ്പെടെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അംഗീകരണം നല്‍കേണ്ടതുണ്ട്. 1936ല്‍ എഡ്വേര്‍ഡ് എട്ടാമന്‍ രാജാവ് അധികാരം ഒഴിഞ്ഞത് മാത്രമാണ് ഇതിന് മുമ്പുള്ള സമാന സംഭവം.

ബക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കൊട്ടാരവും സര്‍ക്കാരും ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജാവ് ചാള്‍സ്, വിഷയത്തെ കുടുംബപ്രശ്‌നമല്ല, ഔദ്യോഗിക ചുമതലയായാണ് കാണുന്നതെന്ന് മുന്‍ കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി ജൂലിയന്‍ പെയ്ന്‍ വ്യക്തമാക്കി. കാമില്ല രാജ്ഞിയും പൊതുജനവികാരം മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്നാണ് നിരീക്ഷകര്‍.

പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് വ്യാപക പിന്തുണ ലഭിക്കുന്നുണ്ട്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി, എസ്.എന്‍.പി നേതാവ് സ്റ്റീഫന്‍ ഫ്‌ലിന്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചു. യോര്‍ക്ക് സെന്‍ട്രല്‍ എംപി റേച്ചല്‍ മാസ്‌കല്‍, ആന്‍ഡ്രൂവിനെ 'കൗണ്‍സിലര്‍ ഓഫ് സ്റ്റേറ്റ്' പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിലും പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

വരും ആഴ്ചകളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് ബ്രിട്ടീഷ് രാജഭരണകൂടത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നായി മാറുമെന്നുറപ്പാണ്

 
Other News in this category

 
 




 
Close Window