ലണ്ടന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ശക്തമാകുന്നതോടെ യു.കെ.യില്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നടപടികള്‍ക്ക് പിന്നാലെ എനര്‍ജി വിലകള്‍ ഉയര്‍ന്നതോടെ രാജ്യത്തിന്റെ ജീവിതച്ചെലവും പലിശനിരക്കുകളും ബാധിക്കാനിടയുണ്ടെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി (OBR) വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വര്‍ഷാവസാനത്തോടെ പണപ്പെരുപ്പം 3% വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും, അതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെക്കേണ്ടിവരുമെന്നും വിലയിരുത്തുന്നു.
OBRയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡേവിഡ് മൈല്‍സ് പാര്‍ലമെന്റിലെ ട്രഷറി കമ്മിറ്റിയെ അറിയിച്ചു: ''എനര്‍ജി വില വര്‍ധന ഉപഭോക്തൃ വില സൂചികയില്‍ ഏകദേശം 1% അധിക വര്‍ധനവിന് കാരണമാകും. വിപണി അനിശ്ചിതാവസ്ഥയിലാണ്, കണക്കുകള്‍ ഏതുസമയത്തും മാറാം.''
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ബാരലിന് 100 ഡോളറിന് മുകളിലെത്തി. പിന്നീട് കുറച്ചുകുറഞ്ഞെങ്കിലും ഇപ്പോഴും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയേക്കാള്‍ എണ്ണവില കൂടുതലാണ്. എണ്ണവില ഏകദേശം 20% കൂടി, വാതകവില 50% വരെ ഉയര്‍ന്നതായി മൈല്‍സ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
യു.കെ. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ജനങ്ങള്‍ വിലക്കയറ്റ സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ നിശ്ചയിച്ചിരുന്ന ഇന്ധന നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം അവര്‍ തള്ളിക്കളഞ്ഞു. ''ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ശമിപ്പിക്കുകയാണ്,'' റീവ്സ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഇതിനിടെ, യു.കെ.യില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ 2022ന് ശേഷം ഏറ്റവും വേഗത്തില്‍ ഉയരുന്ന അവസ്ഥയിലാണ്. പെട്രോള്‍ ലിറ്ററിന് 135.67 പെന്‍സ്, ഡീസല്‍ 149.01 പെന്‍സ് വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചില പമ്പുകള്‍ അന്യായ വില ഈടാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യക്തമാക്കി.
സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്, സംഘര്‍ഷം ദീര്‍ഘകാലം നീണ്ടാല്‍ ആഗോളതലത്തില്‍ എനര്‍ജി വില ഉയരുകയും, യു.കെ. ഉള്‍പ്പെടെ പല രാജ്യങ്ങളിലും പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിക്കാനിടയുണ്ടെന്നതാണ്. അതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും കുറഞ്ഞിരിക്കുകയാണ്