എഡിന്‍ബറോ/ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്എന്‍പി) തുടര്‍ച്ചയായി അഞ്ചാം തവണയും അധികാരത്തിലേക്ക്. 58 സീറ്റുകളില്‍ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ ഏഴ് സീറ്റുകളുടെ കുറവുണ്ട്. എന്നാല്‍ 15 സീറ്റുകള്‍ നേടിയ സ്‌കോട്ടിഷ് ഗ്രീന്‍സിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് എസ്എന്‍പി നേതൃത്വം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. റിഫോം യുകെയും ലേബര്‍ പാര്‍ട്ടിയും 17 വീതം സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത് സമനിലയില്‍ എത്തി. സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റമാണ് റിഫോം യുകെ നടത്തിയത്. നികുതി കുറയ്ക്കലും കുടിയേറ്റ നിയന്ത്രണവും പ്രധാന വാഗ്ദാനങ്ങളാക്കിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍ കണ്‍സര്‍വേറ്റീവ് നേതാവായ മാല്‍ക്കം ഓഫോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു റിഫോം യുകെയുടെ പ്രചാരണം.
ജോണ്‍ സ്വിന്നി വീണ്ടും സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്നാണ് സൂചന. ജനങ്ങള്‍ വ്യക്തമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉത്തരവാദിത്വം എസ്എന്‍പിക്കാണെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യ പ്രതിപക്ഷമായി ഉയരുമെന്ന പ്രതീക്ഷയിലായിരുന്ന സ്‌കോട്ടിഷ് ലേബര്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. പാര്‍ട്ടിക്ക് 17 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അതേസമയം, സ്‌കോട്ടിഷ് ഗ്രീന്‍സ് ചരിത്ര നേട്ടം സ്വന്തമാക്കി 15 സീറ്റുകള്‍ നേടി. സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. പാര്‍ട്ടി 12 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി കൈവശം വച്ചിരുന്ന പ്രധാന പ്രതിപക്ഷ നേതൃപദവിയും കണ്‍സര്‍വേറ്റീവിന് നഷ്ടമായി. സ്‌കോട്ടിഷ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 10 സീറ്റുകള്‍ നേടി സീറ്റ് നില മെച്ചപ്പെടുത്തി.