Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sun 10th May 2026
 
 
UK Special
  Add your Comment comment
റിഫോം തരംഗത്തില്‍ മലയാളി സ്ഥാനാര്‍ഥികള്‍ക്കും തിരിച്ചടി; ഒന്‍പത് പേര്‍ മാത്രം വിജയിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജര്‍ക്കു റിഫോം പാര്‍ട്ടിയുടെ ശക്തമായ മുന്നേറ്റം വലിയ തിരിച്ചടിയായി. വര്‍ഷങ്ങളായി കുടിയേറ്റക്കാര്‍ കൂടുതലുള്ള കൗണ്‍സിലുകളില്‍ മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന നിരവധി ഏഷ്യന്‍ വംശജര്‍ ഇത്തവണ പരാജയപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരത്തെ അനുകൂലിച്ചുള്ള വോട്ടിംഗ് ശക്തമായപ്പോള്‍, അതിനൊപ്പം നിന്ന ചില ഏഷ്യന്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ജോസ് കാറ്റാടി വിജയിച്ചവരില്‍ ശ്രദ്ധേയനായി. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ടിക്കറ്റുകളില്‍ നൂറുകണക്കിന് ഏഷ്യന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലേബറിന്റെ ശക്തികേന്ദ്രമായ ക്രോയിഡണ്‍ പോലുള്ള കൗണ്‍സിലുകളിലും റിഫോം പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.

ഇക്കുറി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി 33 മലയാളികള്‍ മത്സരിച്ചെങ്കിലും വിജയിക്കാനായത് ഒന്‍പത് പേര്‍ക്കു മാത്രമാണ്. ബാക്കിയുള്ളവര്‍ കനത്ത പരാജയം നേരിട്ടു. ലണ്ടനിലെ ക്രോയിഡണില്‍ മുന്‍ മേയറും ലേബര്‍ സ്ഥാനാര്‍ഥിയുമായ മഞ്ജു ഷാഹുല്‍ ഹമീദും, കണ്‍സര്‍വേറ്റീവ് കൗണ്‍സിലറായ നിഖില്‍ തമ്പിയും വിജയിച്ചത് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി. അതേസമയം, കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ ഹണി പ്രേംലാല്‍ ആറാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു. ക്രോയിഡണ്‍ മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോസ് ജോസഫിനും വിജയിക്കാനായില്ല. എന്നാല്‍ 1,568 വോട്ടുകള്‍ സ്വന്തമാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോസ് കാറ്റാടിക്കൊപ്പം ഹണ്ടിങ്ങ്ടനില്‍ വിജയിച്ച ലീഡോ ജോര്‍ജ്, മിഥുന്‍ തോമസ്, ഐവാന്‍ പെരേപ്പാടന്‍, അലന്‍ പോളി, ബാസിംഗ്‌സ്റ്റോക്കില്‍ ലേബര്‍ സ്ഥാനാര്‍ഥിയായി വിജയിച്ച സജീഷ് ടോം എന്നിവരും വിജയപ്പട്ടികയില്‍ ഇടം നേടി.

വിജയ പ്രതീക്ഷ ഉയര്‍ന്നിരുന്ന ന്യൂകാസില്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥി ജൂണ സത്യന്‍ വെറും 22 വോട്ടിനാണ് പരാജയപ്പെട്ടത്. ഗേറ്റ്‌സ്‌ഹെഡില്‍ ഷിനു യോഹന്നാന്‍, സഫോക്കില്‍ ജയാ ജോര്‍ജ്, ഹാവറിംഗില്‍ റോണി ജേക്കബ് എന്നിവരുടെ പരാജയത്തിനും റിഫോം തരംഗമാണ് കാരണമായത്. അതേസമയം, സൗത്ത് കേംബ്രിജ്‌ഷെയര്‍ ജില്ലാ ഡിവിഷന്‍ സീറ്റില്‍ 1,669 വോട്ടുകള്‍ നേടി ജിയോ സെബാസ്റ്റ്യന്‍ വിജയം നേടി. ജില്ലാ കൗണ്ടി സീറ്റില്‍ വിജയിച്ച ഏക മലയാളി സ്ഥാനാര്‍ഥിയും ജിയോ സെബാസ്റ്റ്യനാണ്.

 
Other News in this category

 
 




 
Close Window