ലണ്ടന്‍: പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാര്‍മറിനെതിരെ ഉയര്‍ന്ന വിമത ശബ്ദങ്ങള്‍ താത്കാലികമായി അടങ്ങുന്നു. നേതൃമാറ്റത്തിനായി ആവശ്യമായ എംപിമാരുടെ പിന്തുണ സമാഹരിക്കുക എളുപ്പമല്ലെന്ന് വ്യക്തമായതോടെയാണ് വിമതപക്ഷം ശക്തമായ വിമര്‍ശനത്തില്‍ കാര്യങ്ങള്‍ ഒതുക്കുന്നത്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും തുടര്‍ന്ന് എംപിമാരുടെ യോഗത്തിലും സ്ഥിതിഗതികള്‍ വിശദീകരിച്ച് പാര്‍ട്ടിക്കുള്ളിലെ അസന്തോഷം നിയന്ത്രണത്തിലാക്കാന്‍ സ്റ്റാര്‍മര്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍മര്‍ രാജിവെക്കാത്ത പക്ഷം അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ മന്ത്രിയും എംപിയുമായ കാതെറിന്‍ വെസ്റ്റ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വടക്കന്‍ ലണ്ടനിലെ ഹോണ്‍സിയില്‍ നിന്നുള്ള എംപിയായ വെസ്റ്റ് നിലപാട് വ്യക്തമാക്കിയത്.
സ്റ്റാര്‍മറുടെ വിമര്‍ശകരായി അറിയപ്പെടുന്ന എയ്ഞ്ചല്‍ റെയ്നാറും വെസ്റ്റ് സ്ട്രീറ്റിംഗും ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ പരസ്യമായും രഹസ്യമായും വിമതനീക്കത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതൃമാറ്റം ആവശ്യപ്പെടാന്‍ വേണ്ടത്ര എംപിമാരുടെ പിന്തുണ നേടാന്‍ വിമതര്‍ക്കായില്ല. നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും ഇതിനോടകം തന്നെ പത്ത് എംപിമാരുടെ പിന്തുണ ഉറപ്പായിട്ടുണ്ടെന്നും കാതെറിന്‍ വെസ്റ്റ് അറിയിച്ചു. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ നിയമാവലി പ്രകാരം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കുറഞ്ഞത് 81 എംപിമാരുടെ പിന്തുണ വേണം. ഇതോടെ നിലവിലെ മന്ത്രിസഭയില്‍ നിന്നുള്ള മുതിര്‍ന്ന ആരെങ്കിലും നേതൃമാറ്റത്തിന് നേതൃത്വം നല്‍കണമെന്ന നിലപാടിലേക്കാണ് വെസ്റ്റ് ഇപ്പോള്‍ സ്വരം താഴ്ത്തിയിരിക്കുന്നത്. ''പാര്‍ട്ടിക്ക് പുതിയ നേതാവിനെ ആവശ്യമുണ്ട്. അത് നിലവിലെ മന്ത്രിസഭയിലെ ആരെങ്കിലും ആയിരിക്കണം,'' എന്നാണ് വെസ്റ്റിന്റെ പ്രതികരണം. അതേസമയം, വെസ്റ്റിന്റെ നീക്കം ഒറ്റപ്പെട്ടുപോകുമെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികളുടെ വിലയിരുത്തല്‍.
ലേബര്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ വിമതനീക്കത്തിലൂടെ നേതാവിനെ പുറത്താക്കിയ സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്തരമൊരു മാറ്റം പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. ടോണി ബ്ലെയര്‍ പോലുള്ള ചില നേതാക്കള്‍ എംപിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്വമേധയാ രാജിവെച്ചിട്ടുണ്ട് എന്നതാണ് മുന്‍ ഉദാഹരണം. നിലവിലെ നിയമപ്രകാരം പാര്‍ട്ടി നേതാവിനെ നീക്കം ചെയ്യണമെങ്കില്‍ കുറഞ്ഞത് 20 ശതമാനം എംപിമാരുടെ രേഖാമൂലമുള്ള പിന്തുണ ആവശ്യമാണ്. നിലവിലെ അംഗബലം അനുസരിച്ച് അത് 81 എംപിമാരുടെ പിന്തുണയാകും. എന്നാല്‍ ഇതിന്റെ പകുതിപോലും സമാഹരിക്കാന്‍ വിമതര്‍ക്കായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.