|
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചു. സേഫ്ഗാര്‍ഡിംഗ് മിനിസ്റ്ററായിരുന്ന ജെസ് ഫിലിപ്സ് ഉള്‍പ്പെടെ രാജിവച്ചവര്‍ ജനങ്ങള്‍ പ്രതീക്ഷിച്ച മാറ്റം നിലവിലെ നേതൃത്വത്തില്‍ കാണുന്നില്ലെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ നടപടികള്‍ പോലും വൈകുന്നതായി ജെസ് ഫിലിപ്സ് രാജിക്കത്തില്‍ കുറ്റപ്പെടുത്തി. വാക്കുകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഡിവല്യൂഷന്‍, ഫെയ്ത്ത് ആന്‍ഡ് കമ്യൂണിറ്റീസ് മിനിസ്റ്ററായ മിയാറ്റ ഫാന്‍ബുലെ, വിക്ടിംസ് ആന്‍ഡ് വയലന്‍സ് എഗൈന്‍സ്റ്റ് വിമന്‍ ആന്‍ഡ് ഗേള്‍സ് മിനിസ്റ്ററായിരുന്ന അലക്സ് ഡേവിസ് ജോണ്‍സ് , മന്ത്രി സുബിര്‍ അഹമ്മദ് എന്നിവരും സ്റ്റാര്‍മര്‍ പിന്മാറാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജിവച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനത്തിന് പിന്നാലെ 80 ലേറെ ലേബര്‍ എംപിമാര്‍ സ്റ്റാര്‍മര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നൂറിലധികം എംപിമാരും സഹമന്ത്രിമാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. നേതൃ മാറ്റത്തിന് ഇതു ശരിയായ സമയമില്ലെന്നാണ് ഇവരുടെ നിലപാട്.
ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി ഓരോദിവസവും വഷളാവുകയാണ്. സര്‍വ്വേ റിപ്പോര്‍ട്ടിലെല്ലാം സ്റ്റാര്‍മറിന്റെ ജനപ്രീതി കുറയുകയാണ്. ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധം രാജ്യത്തിന് ബില്ല്യണുകളുടെ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ടോറി ഷാഡോ ചാന്‍സലര്‍ മെല്‍ സ്ട്രൈഡ് ചൂണ്ടിക്കാണിച്ചു. |