വാഷിങ്ടന്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിനിരയായ സാറ കെല്ലന്‍ യുഎസ് ജനപ്രതിനിധി സഭയുടെ ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍സറിന്റെ ബക്കിങാം കൊട്ടാരത്തിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന അത്താഴവിരുന്നിലും 2006ല്‍ വിന്‍സര്‍ കാസിലില്‍ നടന്ന ബിയാട്രിസ് രാജകുമാരിയുടെ പതിനെട്ടാം ജന്മദിനാഘോഷത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്ന് സാറ വ്യക്തമാക്കി. എപ്സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും കടത്തുകയും ചെയ്ത ഒരു സ്ത്രീ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതികള്‍ സന്ദര്‍ശിച്ചതായി പരസ്യമായി വെളിപ്പെടുത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ മാസം അവസാനമാണ് സാറ കെല്ലന്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.
അതേസമയം, പ്രിന്‍സ് ആന്‍ഡ്രുവിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമൊന്നും താന്‍ കണ്ടിട്ടില്ലെന്നും സാറ പറഞ്ഞു. എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആന്‍ഡ്രുവിന്റെ രാജപദവികള്‍ നേരത്തെ നീക്കിയിരുന്നു. എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലൈന്‍ മാക്‌സ്വെല്‍ തന്നെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്തതായി സാറ ആരോപിച്ചു. എപ്സ്റ്റീനെ ലൈംഗിക കുറ്റവാളിയാക്കി മാറ്റിയതും പണം എങ്ങനെ ഉപയോഗിക്കണമെന്നത് പഠിപ്പിച്ചതും മാക്‌സ്വെല്ലാണെന്നും അവര്‍ കുറ്റപ്പെടുത്തി. ലൈംഗികക്കടത്ത് കേസില്‍ മാക്‌സ്വെല്‍ നിലവില്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. എപ്സ്റ്റീന്റെ ഇരയെന്ന നിലയില്‍ അദ്ദേഹത്തിന്റെ എസ്റ്റേറ്റില്‍ നിന്ന് തനിക്ക് നഷ്ടപരിഹാരം ലഭിച്ചതായും സാറ സ്ഥിരീകരിച്ചു. അതേസമയം, എപ്സ്റ്റീന്റെ സഹായിയായിരുന്ന തന്നെ കേസില്‍ സഹഗൂഢാലോചനക്കാരിയായി ചിത്രീകരിച്ചതിനെതിരെ അവര്‍ ശക്തമായി പ്രതിഷേധിച്ചു. നിയമപാലകര്‍ ആരും തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും സാറ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞു. വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ബക്കിങാം കൊട്ടാരം തയ്യാറായില്ല. എന്നാല്‍, ഇരകളോടും അതിജീവിതരോടും ഒപ്പമാണ് തങ്ങളെന്ന കഴിഞ്ഞ ഒക്ടോബറിലെ രാജാവിന്റെയും രാജ്ഞിയുടെയും പ്രസ്താവന കൊട്ടാരം ആവര്‍ത്തിച്ചു.