ലണ്ടന്‍: യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം ഇല്ലാതാക്കുന്നതിനൊപ്പം നിയമം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒക്ടോബര്‍ 1 മുതല്‍ നിലവിലുള്ള 'റൈറ്റ് ടു വര്‍ക്ക്' പരിശോധനാ സംവിധാനം കൂടുതല്‍ തൊഴില്‍ ക്രമീകരണങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗിഗ് ഇക്കോണമി, സീറോ-അവര്‍ കരാറുകള്‍, സബ്കോണ്‍ട്രാക്ടിങ്, വിവിധ ഫ്ലെക്സിബിള്‍ തൊഴില്‍ ക്രമീകരണങ്ങള്‍ എന്നിവയിലും തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകള്ക്കുണ്ടാകും. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസും ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരും.
ഫുഡ് ഡെലിവറി, വിതരണ-ഡെലിവറി സേവനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് പരിശോധനയില്‍ പ്രത്യേക പരിഗണന നല്‍കും. സബ്കോണ്‍ട്രാക്ടിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിയമപരമായ ജോലി അനുമതിയില്ലാത്തവരെ ജോലിക്കെടുക്കുന്നത് തടയുന്നതിനാണ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടപടികളില്‍ ഈ മേഖലകളില്‍ അറസ്റ്റുകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2025ല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ അറസ്റ്റുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 256 ശതമാനം വര്‍ധിച്ചപ്പോള്‍ വിതരണ-ഡെലിവറി സേവനങ്ങളിലെ അറസ്റ്റുകളില്‍ 217 ശതമാനം വര്‍ധന രേഖപ്പെടുത്തി. നിയമപരമായ ജോലി അവകാശമില്ലാത്ത ഒരാളെ ആവശ്യമായ പരിശോധനകളില്ലാതെ നിയമിച്ചാല്‍ തൊഴിലുടമയ്ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ പിഴ ലഭിക്കാം. അതേസമയം, നിയമപ്രകാരം ആവശ്യമായ 'റൈറ്റ് ടു വര്‍ക്ക്' പരിശോധനകള്‍ കൃത്യമായി നടത്തിയതായി തെളിയിക്കാന്‍ കഴിയുന്ന തൊഴിലുടമകള്‍ക്ക് സിവില്‍ പെനാല്‍റ്റിയില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കും. യുകെയില്‍ നിയമവിരുദ്ധ തൊഴില്‍ തടയുന്നതിനുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ഇതിനകം തന്നെ റെക്കോര്‍ഡ് നിലയിലെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം. പരിശോധന കൂടുതല്‍ തൊഴില്‍ മേഖലകളിലേക്കും ക്രമീകരണങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.