ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റേഴ്സ് റൈറ്റ്സ് ആക്ട് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇംഗ്ലണ്ടിലെ വീട്ടുടമകള്‍ വാടക വിപണിയില്‍നിന്ന് വലിയ തോതില്‍ പിന്മാറുന്നതായി കണക്കുകള്‍. പ്രോപ്പര്‍ട്ടി ഡാറ്റ കമ്പനിയായ ട്വന്റി സിഐയുടെ കണക്കുകള്‍ പ്രകാരം ജൂലൈ ആദ്യം മുതല്‍ ഇതുവരെ ബ്രിട്ടനില്‍ ഏകദേശം 44,000 വാടക വീടുകളാണ് വിറ്റുപോയത്. 2026ലെ മൂന്നാം പാദത്തില്‍ പ്രതിദിനം ശരാശരി 562 വാടക വീടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 495 വീടുകള്‍ വീതമാണ് വാടക വിപണിയില്‍നിന്ന് ഒഴിവായിരുന്നത്. എന്നാല്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രതിദിന ശരാശരി 167 വീടുകള്‍ മാത്രമായിരുന്നു വിപണി വിട്ടിരുന്നത്.
കാരണം വ്യക്തമാക്കാതെ വാടകക്കാരെ ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ക്ക് അവസരം നല്‍കിയിരുന്ന സെക്ഷന്‍ 21 വ്യവസ്ഥ ഒഴിവാക്കുകയും എല്ലാ വാടക കരാറുകളെയും റോളിങ് കോണ്ട്രാക്ടുകളാക്കി മാറ്റുകയും ചെയ്തുകൊണ്ട് മേയ് ഒന്നിനാണ് സര്‍ക്കാര്‍ പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പുതിയ നിയമത്തോടെ വാടക വീടുകളുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണം കുറഞ്ഞുവെന്നാണ് ചില വീട്ടുടമകളുടെ പരാതി. വാടകക്കാര്‍ എത്രകാലം താമസിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വാടക നിശ്ചയിക്കുന്നതിലുമുള്ള സ്വാതന്ത്ര്യം കുറഞ്ഞതോടെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായതായാണ് ഇവരുടെ വാദം. സാമ്പത്തികവും നിയമപരവുമായ സമ്മര്‍ദ്ദം വര്‍ധിച്ചതോടെ വാടക വിപണി പലര്‍ക്കും ലാഭകരമല്ലാത്ത മേഖലയായി മാറുകയാണെന്നും ഇതാണ് ചില വീട്ടുടമകളെ ബൈ-ടു-ലെറ്റ് വിപണിയില്‍നിന്ന് പിന്മാറാന് പ്രേരിപ്പിക്കുന്നതെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം
പുതിയ നിയമപ്രകാരം വാടക വീടുകളിലെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ വീട്ടുടമകള്‍ക്കെതിരെ പിഴ ചുമത്താന്‍ ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരമുണ്ട്. വാടക വീടുകളില്‍ കണ്ടെത്തുന്ന 21 തരത്തിലുള്ള പ്രശ്നങ്ങള്‍ പിഴയ്ക്ക് കാരണമാകാമെന്നാണ് വ്യവസ്ഥ. ഈര്‍പ്പം, പൂപ്പല്‍, കെട്ടിടത്തിന്റെ ഘടനാപരമായ തകരാറുകള്‍, തീപിടിത്ത സാധ്യത, കേടായ വൈദ്യുതി സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. വാടകക്കാരുടെ അവകാശങ്ങളും താമസസുരക്ഷയും ശക്തിപ്പെടുത്തുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെങ്കിലും, കടുത്ത നിയന്ത്രണങ്ങളും വര്‍ധിച്ച ചെലവുകളും കാരണം കൂടുതല്‍ വീട്ടുടമകള്‍ വിപണി വിടുന്നത് വാടക വീടുകളുടെ ലഭ്യതയെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.