Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
UK Special
  Add your Comment comment
അപ്രന്റിസ്ഷിപ്പില്‍ ചേരുന്ന യുവാക്കളുടെ കുടുംബങ്ങള്‍ക്ക് £4,500 വരെ; ബെനിഫിറ്റ് നഷ്ടം നികത്താന്‍ ബര്‍സറി
reporter

ലണ്ടന്‍: മക്കള്‍ അപ്രന്റിസ്ഷിപ്പില്‍ പ്രവേശിക്കുന്നതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുറയുകയോ നഷ്ടമാകുകയോ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായവുമായി ആന്‍ഡി ബേണെം സര്‍ക്കാര്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ പരമാവധി £4,500 നല്‍കുന്ന പുതിയ ബര്‍സറി പദ്ധതിയാണ് പ്രഖ്യാപിച്ചത്. അപ്രന്റിസ്ഷിപ്പ് ശമ്പളമുള്ള ജോലിയായി കണക്കാക്കുന്നതിനാല്‍ യുവാക്കള്‍ പരിശീലനം ആരംഭിക്കുമ്പോള്‍ ചില കുടുംബങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കുറയുകയോ പൂര്‍ണമായി നഷ്ടമാകുകയോ ചെയ്യാം. ഈ സാമ്പത്തിക നഷ്ടം നിരവധി കുടുംബങ്ങളെ അപ്രന്റിസ്ഷിപ്പ് തിരഞ്ഞെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായി സര്‍ക്കാരിന് ഉപദേശം നല്‍കിയ സോഷ്യല്‍ സെക്യൂരിറ്റി അഡൈ്വസറി കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ചില കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ £17 മുതല്‍ £330 വരെ ആനുകൂല്യം നഷ്ടമാകാമെന്നാണ് റിപ്പോര്‍ട്ട്. വൈകല്യമുള്ള കുട്ടികളുള്ള ഒറ്റത്തലയുള്ള കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ £340 വരെ നഷ്ടപ്പെടാം. ചില സാഹചര്യങ്ങളില്‍ അപ്രന്റിസ്ഷിപ്പിലൂടെ യുവാവിന് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതലായിരിക്കും കുടുംബത്തിനുണ്ടാകുന്ന ബെനിഫിറ്റ് നഷ്ടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഷ്ടം നികത്തുന്നതിനാണ് പുതിയ ബര്‍സറി പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ആയിരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പദ്ധതിക്കായി £30 ദശലക്ഷം അനുവദിക്കും. വാര്‍ഷിക ശമ്പളച്ചെലവ് £3 ദശലക്ഷത്തില്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുന്ന ഗ്രോത്ത് ആന്‍ഡ് സ്‌കില്‍സ് ലെവിയില്‍നിന്നാണ് തുക കണ്ടെത്തുക.

14 വയസ്സുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക വിഷയങ്ങള്‍ക്കൊപ്പം എഐ, നിര്‍മാണ സാങ്കേതികവിദ്യ തുടങ്ങിയ തൊഴില്‍കേന്ദ്രീകൃത വിഷയങ്ങളും പഠിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി 2028 മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അപ്രന്റിസ്ഷിപ്പിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായവും പ്രഖ്യാപിച്ചത്. നിലവില്‍ 16നും 24നും ഇടയില്‍ പ്രായമുള്ള പത്തുലക്ഷത്തിലേറെ യുവാക്കള്‍ വിദ്യാഭ്യാസത്തിലോ തൊഴിലിലോ തൊഴില്‍പരിശീലനത്തിലോ ഇല്ലാത്ത 'നീറ്റ്' വിഭാഗത്തിലാണെന്നാണ് ഔദ്യോഗിക കണക്ക്. കൂടുതല്‍ യുവാക്കളെ അപ്രന്റിസ്ഷിപ്പിലേക്കും തൊഴിലിലേക്കും എത്തിച്ച് ഈ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സാമ്പത്തിക കാരണങ്ങളാല്‍ ഒരു യുവാവിനും അപ്രന്റിസ്ഷിപ്പ് അവസരം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനാലാണ് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ബര്‍സറി നല്‍കുന്നതെന്നും തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ പറഞ്ഞു. പദ്ധതിയെ മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വാഗതം ചെയ്തു. എന്നാല്‍ ഇതിനുള്ള പണം ഗ്രോത്ത് ആന്‍ഡ് സ്‌കില്‍സ് ലെവിയില്‍നിന്ന് കണ്ടെത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ട്ടി വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window