ലണ്ടന്‍: ആസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടന്‍. ഇന്‍സ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ത്രെഡ്‌സ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഏറ്റവും ശക്തമായ നടപടികളിലൊന്നായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നീക്കത്തെ അവതരിപ്പിക്കുന്നത്. നിയമം ഈ വര്‍ഷം ക്രിസ്മസിന് മുമ്പ് പാസാക്കി, 2027 വസന്തകാലത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം, ഗെയിമിങ്, ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെയും ചില അപകടസാധ്യതയുള്ള ഫീച്ചറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.
''ഓണ്‍ലൈന്‍ ലോകത്ത് നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ചോദ്യങ്ങളില്‍ ഒന്ന്. ഇത് രാജ്യത്തെ കുടുംബങ്ങളുടെ പക്ഷത്താണോ, അതോ പരാജയപ്പെട്ട നിലവിലെ സംവിധാനത്തിനൊപ്പമാണോ നാം നില്‍ക്കുന്നത് എന്ന തീരുമാനവുമാണ്,'' എന്ന നിലപാടാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, സാങ്കേതിക മേഖലയിലെ വിദഗ്ധര്‍, കുട്ടികള്‍ എന്നിവരില്‍ നിന്ന് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. 1.16 ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രതികരിച്ച രക്ഷിതാക്കളില്‍ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയുടെ അപകടസാധ്യതകള്‍ അതിന്റെ ഗുണങ്ങളെക്കാള്‍ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടതായും, 16 വയസ്സെന്ന കുറഞ്ഞ പ്രായപരിധിയെ ശക്തമായി പിന്തുണച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആസ്ട്രേലിയ നടപ്പാക്കിയ മാതൃകയെക്കാള്‍ വ്യാപകമായ നിയന്ത്രണങ്ങളാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ, അപരിചിതരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം, ലൊക്കേഷന്‍ പങ്കിടല്‍, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, അനന്തമായി സ്‌ക്രോള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഫീച്ചറുകള്‍ തുടങ്ങിയവയും നിയന്ത്രണ പരിധിയില്‍ വരും. 16, 17 വയസ്സുള്ള മുതിര്‍ന്ന കൗമാരക്കാര്‍ക്ക് രാത്രി വൈകിയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക 'കര്‍ഫ്യൂ' ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലാണ്. കുട്ടികളുടെ മാനസികാരോഗ്യം, ഓണ്‍ലൈന്‍ പീഡനം, അപകടകരമായ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം, ഡിജിറ്റല്‍ ലഹരി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് ബ്രിട്ടന്റെ നടപടി. അതേസമയം, പ്രായപരിശോധന എങ്ങനെ നടപ്പാക്കും, സ്വകാര്യത എങ്ങനെ സംരക്ഷിക്കും, കുട്ടികള്‍ നിരോധനം മറികടക്കാന്‍ മറ്റ് വഴികള്‍ തേടുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍. സാങ്കേതിക വളര്‍ച്ചയും കുട്ടികളുടെ സുരക്ഷയും പരസ്പരവിരുദ്ധമല്ലെന്നും, കുട്ടികളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം ടെക് കമ്പനികളും സര്‍ക്കാരും ഒരുപോലെ ഏറ്റെടുക്കണമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.