Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
പ്രാണനെ പോലെ സ്‌നേഹിച്ചവളെ മരണം കവര്‍ന്നപ്പോള്‍ അവന്‍ ഒപ്പം പോകുമെന്ന് ആരും വിചാരിച്ചില്ല
reporter

ലണ്ടന്‍/കോട്ടയം: ഒരിക്കലും പിരിയില്ലെന്നുറച്ച് പ്രണയിച്ച് വിവാഹിതരായ യുകെ മലയാളികളും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ അകാല വേര്‍പാടില്‍ നടുക്കം വിട്ടു മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും. യുകെയിലെ സ്‌കൂള്‍ അവധി പ്രമാണിച്ച് 21 ദിവസത്തേക്ക് നാട്ടില്‍ പോയി യുകെയില്‍ തിരികെയെത്തിയ വോര്‍സെറ്റ്‌ഷെയറിലെ റെഡ്ഡിച്ചില്‍ കുടുംബമായി താമസിക്കുന്ന സോണിയ സാറ ഐപ്പ് (39), ഭര്‍ത്താവ് അനില്‍ ചെറിയാന്‍ (44) എന്നിവര്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് മരിച്ചത്.

ഞായറാഴ്ച എയര്‍പോര്‍ട്ടില്‍ നിന്നും എത്തി ഒരു മണിക്കൂറിന് ശേഷം രാവിലെ 11ന് കുഴഞ്ഞുവീണ് മരിച്ച സോണിയയുടെ വേര്‍പാട് താങ്ങാനാകാതെയാണ് ഭര്‍ത്താവ് അനില്‍ ചൊവ്വാഴ്ച ജീവന്‍ വെടിഞ്ഞത്. 12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായത്. ഇവരുടെ അകാല വേര്‍പാടോടെ മക്കളായ ലിയ (14), ലൂയിസ് (9) എന്നിവരാണ് അനാഥരായത്. മരണ വിവരം അറിഞ്ഞു റെഡ്ഡിച്ചില്‍ എത്തിയ സോണിയയുടെ യുകെയിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണ് സോഷ്യല്‍ കെയര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മക്കളിപ്പോള്‍.

അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അവധിക്ക് എത്തി മൂന്നാം ദിവസം ഇടത് കാലിന്റെ സര്‍ജറിക്ക് വിധേയായിരുന്നു. ഭാര്യയുടെ ആകസ്മിക വേര്‍പാടില്‍ അനിലിനെ അശ്വസിപ്പിക്കാന്‍ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ധാരാളം സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്ന അനിലിന്റെ അടുത്തേക്ക് നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ അനില്‍ ജീവന്‍ വെടിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനില്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. 'താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.

രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കോട്ടയം മന്ദിരം ഹോസ്പിറ്റലിന്റെ നഴ്‌സിങ് കോളജില്‍ ട്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു സോണിയ. വിവിധ സ്വകാര്യ മോട്ടോര്‍ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു അനില്‍. മികച്ച ജീവിതം സ്വപ്നം കണ്ട് ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും യുകെയില്‍ എത്തിയത്. എന്നാല്‍ അതൊടുവില്‍ ഇത്തരത്തില്‍ അവസാനിച്ചതിന്റെ തേങ്ങലിലാണ് യുകെയിലെയും ഇരുവരുടെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും.

കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ ചെറിയാന്‍ ഔസേഫ് - ലില്ലി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനില്‍. ഷെനില്‍, ജോജോ എന്നിവരാണ് സഹോദരങ്ങള്‍. കോട്ടയം ചിങ്ങവനം പാക്കില്‍ കളമ്പുക്കാട്ട് വീട്ടില്‍ കെ. എ. ഐപ്പ് - സാലി ദമ്പതികളുടെ മൂത്ത മകളാണ് സോണിയ. സോജിന്‍, പരേതയായ ജൂണിയ എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം പള്ളം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സിഎസ്‌ഐ ചര്‍ച്ചില്‍ വെച്ച് നടത്തും. അനിലും സോണിയയും ബര്‍മിങ്ഹാം ഹോളി ട്രിനിറ്റി സിഎസ്‌ഐ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു.

 
Other News in this category

 
 




 
Close Window