ലണ്ടന്‍: ബ്രിട്ടനില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ തടവുകാരുടെ അധിക തിരക്ക് ഒഴിവാക്കാനായി 1700 തടവുകാരെ മോചിപ്പിച്ചു. നാലുവര്‍ഷത്തില്‍ താഴെമാത്രം ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയാണ് ഇത്തരത്തില്‍ നേരത്തെ മോചനം നല്‍കി വിട്ടയച്ചത്. ഇതില്‍ ഗാര്‍ഹിക പീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷാ ഇളവ് നല്‍കുന്നതില്‍നിന്നും ഒഴിവാക്കി. ജയില്‍മോചിതരായ പലരുടെയും കൃറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ അറിയിക്കാതെയാണ് ഇവര്‍ക്ക് മോചനം നല്‍കിയതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. അതുപോലെതന്നെ കുറ്റവാളികളുടെ പലരുടെയും മോചനം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ജയിലുകളിലെ സ്ഥലപരിമിതിയുടെ പേരില്‍ മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പുറത്തുവന്ന തടവുകാരില്‍ പലരും. ജയിലുകളില്‍ അനുഭവിക്കേണ്ടിവന്ന ദുരിതയാതനുകളുടെ കഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്.
ജയില്‍പുള്ളികളുടെ ബാഹുല്യം മൂലം പല ജയിലുകളിലും നരകതുല്യമായ ജീവിതമാണ് തടവുകാര്‍ നയിച്ചിരുന്നതെന്നാണ് ഇവരുടെ വാക്കുകളില്‍നിന്നും വ്യക്തമാകുന്നത്. കുടിവെള്ളംപോലും ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന ജയിലുകളില്‍ എലികളുടെയും മറ്റു ക്ഷുദ്രജീവികളുടെയും ശല്യം സഹിച്ചാണ് തങ്ങള്‍ കഴിഞ്ഞതെന്നാണ് പുറത്തുവന്നവര്‍ പലരും തങ്ങളുടെ അനുഭവം പങ്കുവച്ചത്. കുറ്റവാളികള്‍ പലരും പുറത്തുവന്നതോടെ ഇവരുടെ അക്രമത്തിന് ഇരയായവര്‍ പലരും പേടിച്ചു കഴിയേണ്ട സാഹചര്യമാണ് ഉണ്ടാായിരിക്കുന്നത്. പൊലീസിന് മൊഴി നല്‍കിയതിന്റെയും ശിക്ഷ ഉറപ്പാക്കാന്‍ നിയമ നടപടികള്‍ കൈക്കൊണ്ടതിന്റെയും പേരില്‍ കുറ്റവാളികളില്‍നിന്നും വീണ്ടും അക്രമം ഉണ്ടാകുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. ഇരകളായവര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍പോലും സമയം നല്‍കാതെയും പലരെയും അറിയിക്കാതെയുമാണ് കുറ്റവാളികളെ മോചിപ്പിച്ചതെന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് വിക്ടിംസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.