Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7955 INR  1 EURO=110.3266 INR
ukmalayalampathram.com
Thu 11th Jun 2026
 
 
UK Special
  Add your Comment comment
കുട്ടികളുടെ ഫോണുകളില്‍ നഗ്നചിത്രങ്ങള്‍ക്ക് വിലക്ക് വേണം; ഗൂഗിളിനും ആപ്പിളിനും മൂന്ന് മാസത്തെ സമയം നല്‍കി സ്റ്റാര്‍മര്‍
reporter

ലണ്ടന്‍: കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും നഗ്നചിത്രങ്ങള്‍ എടുക്കുന്നതും അയക്കുന്നതും സ്വീകരിക്കുന്നതും കാണുന്നതും തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെയാണ് ടെക് കമ്പനികള്‍ക്ക് അദ്ദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മാസത്തിനകം കമ്പനികള്‍ സ്വമേധയാ നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍, നിയമനിര്‍മാണത്തിലൂടെ ഇത് നിര്‍ബന്ധമാക്കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നഗ്നമോ ലൈംഗിക സ്വഭാവമുള്ളതോ ആയ ചിത്രങ്ങളും വീഡിയോകളും തടയുന്ന സാങ്കേതിക സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് കുട്ടികള്‍ അത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്കിടുന്നതും സ്വീകരിക്കുന്നതും കാണുന്നതും തടയുന്ന രീതിയിലായിരിക്കണം. നിലവിലുള്ള ഉപകരണങ്ങള്‍ക്കും പുതുതായി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും നിയന്ത്രണം ബാധകമാക്കാനാണ് നീക്കം. മുതിര്‍ന്നവരുടെ ഉപകരണങ്ങളെ ഈ നിയന്ത്രണം ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടെക് കമ്പനികള്‍ ഇതിന് ആവശ്യമായ ഫീച്ചറുകള്‍ ഉപകരണങ്ങളില്‍ തന്നെ സജ്ജമാക്കുകയോ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി പ്രവര്‍ത്തനക്ഷമമാക്കുകയോ ചെയ്യണമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ''ഇത് അസാധ്യമായ വെല്ലുവിളിയല്ല. ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കമ്പനികള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്ത പക്ഷം പിഴ, നിയമനടപടി, ചില സാഹചര്യങ്ങളില്‍ ടെക് മേധാവികള്‍ക്കെതിരായ ക്രിമിനല്‍ ബാധ്യത തുടങ്ങിയവയും പരിഗണിക്കപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പനികള്‍ക്കൊപ്പം വിതരണക്കാര്‍, റീട്ടെയിലര്‍മാര്‍ എന്നിവരെയും നിയമപരിധിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളെ ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണത്തിനും ഗ്രൂമിങ്ങിനും ഇരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പുതിയ നീക്കം. കുട്ടികളെ സംരക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ചുമത്തുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് ഇതിനകം യുകെയില്‍ നിലവിലുണ്ട്. ഇതിന്റെ നടപ്പാക്കല്‍ മേല്‍നോട്ടം വഹിക്കുന്നത് ബ്രിട്ടീഷ് മീഡിയ റെഗുലേറ്ററായ ഓഫ്കോമാണ്.

അതേസമയം, ഇത്തരം ഉപകരണതല നിയന്ത്രണങ്ങള്‍ സ്വകാര്യതാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. കുട്ടികളുടെ സുരക്ഷ അനിവാര്യമാണെങ്കിലും വ്യക്തിഗത ഉപകരണങ്ങളിലെ ചിത്രങ്ങള്‍ പരിശോധിക്കുന്ന സാങ്കേതികവിദ്യ വ്യാപക നിരീക്ഷണത്തിലേക്ക് വഴിതെളിയിക്കാമെന്നാണ് ചില ഡിജിറ്റല്‍ അവകാശ സംഘടനകളുടെ മുന്നറിയിപ്പ്. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന നിലപാടിലാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍.

 
Other News in this category

 
 




 
Close Window