Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
UK Special
  Add your Comment comment
ബര്‍മിങ്ങാം നഗരമധ്യത്തില്‍ ക്വാഡ് ബൈക്ക് സംഘങ്ങളുടെ അപകടയാത്ര; നടപടി കടുപ്പിക്കാന്‍ പൊലീസ്
reporter

ലണ്ടന്‍: ബര്‍മിങ്ങാം നഗരമധ്യത്തിലെ തിരക്കേറിയ റോഡുകളില്‍ ക്വാഡ് ബൈക്കുകളും ഓഫ്-റോഡ് മോട്ടോര്‍ബൈക്കുകളും ഉപയോഗിച്ച് അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന സംഘങ്ങള്‍ ആശങ്കയാകുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ പാഞ്ഞുപോകല്‍, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കല്‍, മുന്‍ചക്രം ഉയര്‍ത്തി വാഹനം ഓടിക്കല്‍ തുടങ്ങിയ അഭ്യാസങ്ങളാണ് ചിലര്‍ നടത്തുന്നതെന്നാണ് പരാതി. ഹര്‍സ്റ്റ് സ്ട്രീറ്റ്, ബ്രിസ്റ്റല്‍ റോഡ്, കോര്‍പറേഷന്‍ സ്ട്രീറ്റ്, സ്റ്റീഫന്‍സണ്‍ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളില്‍ ഇത്തരം സംഘങ്ങളുടെ സഞ്ചാരത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നതും ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില റൈഡര്‍മാര്‍ മുഖം മറച്ച നിലയിലും നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനങ്ങളിലുമാണ് സഞ്ചരിക്കുന്നതെന്നും പരാതിയുണ്ട്. നഗരമധ്യത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തില്‍, ഇത്തരം സംഘങ്ങള്‍ എത്തുന്നതിന് മുമ്പുതന്നെ വലിയ എഞ്ചിന്‍ ശബ്ദം കേള്‍ക്കാറുണ്ട്. തുടര്‍ന്ന് ക്വാഡ് ബൈക്കുകളും മോട്ടോര്‍ബൈക്കുകളും വാഹനങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ കടന്നുപോകും. ചുവപ്പ് സിഗ്‌നലുകള്‍ പോലും അവഗണിച്ചാണ് ചിലര്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പകര്‍ത്തിയ ഒരു വിഡിയോയില്‍ കാല്‍നടയാത്രക്കാരന്‍ വാഹനത്തിന്റെ ഇടിയില്‍പ്പെടുന്നതില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം സംഘങ്ങള്‍ നഗരത്തില്‍ പരിചിതമായ കാഴ്ചയായി മാറിയിട്ടുണ്ടെങ്കിലും എല്ലാ ദിവസവും ഇവര്‍ എത്താറില്ല. ഒരിക്കല്‍ വൈകിട്ട് ആറോടെ എത്തിയ സംഘം രാത്രി ഒന്‍പതോടെ വീണ്ടും തിരിച്ചെത്തി മണിക്കൂറുകളോളം നഗരത്തിലൂടെ സഞ്ചരിച്ചതായും അദ്ദേഹം പറഞ്ഞു. ബര്‍മിങ്ങാം ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്റര്‍ 'ജിബി സ്ട്രീറ്റ് സ്റ്റോറീസ്' ഇത്തരം യാത്രകള്‍ നേരിട്ട് കാണുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വിനോദത്തിനോ ഹോബിയായോ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിലുള്ള സഞ്ചാരം അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. റോഡിന്റെ തെറ്റായ വശത്തുകൂടി സഞ്ചരിക്കല്‍, ട്രാഫിക് നിയമലംഘനം, ട്രാം ട്രാക്കുകളിലെ സ്റ്റോപ്പ് സൈന്‍ അവഗണിച്ച് കടന്നുപോകല്‍ തുടങ്ങിയ സംഭവങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് ബൈക്കുകളുടെ വലിയ എഞ്ചിന്‍ ശബ്ദവും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തിരക്കേറിയ കാല്‍നട മേഖലകളിലൂടെ വലിയ ശബ്ദത്തോടെ വാഹനങ്ങള്‍ പായുന്നത് കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.

നഗരമധ്യത്തില്‍ പട്രോളിങ് നടത്തുന്ന സ്ട്രീറ്റ് വാര്‍ഡന്‍മാരും ഇത്തരം സംഘങ്ങളെ കണ്ടിട്ടുണ്ടെന്ന് കോള്‍മോര്‍, സൗത്ത്സൈഡ് ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്ടുകള്‍ അറിയിച്ചു. വാഹനങ്ങള്‍ തടയാനോ ആളുകളെ കസ്റ്റഡിയിലെടുക്കാനോ വാര്‍ഡന്‍മാര്‍ക്ക് അധികാരമില്ലെങ്കിലും സംഭവങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

നടപടി ശക്തമാക്കുമെന്ന് പൊലീസ്

ബര്‍മിങ്ങാം നഗരമധ്യത്തിലെ പ്രശ്‌നത്തെക്കുറിച്ച് ബോധവാന്മാരാണെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറിയിച്ചു. ഇ-സ്‌കൂട്ടറുകളും ഓഫ്-റോഡ് ബൈക്കുകളും ഉപയോഗിച്ച് സാമൂഹികവിരുദ്ധവും അപകടകരവുമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ശല്യമോ അപകടസാധ്യതയോ ഉണ്ടാക്കുന്ന രീതിയില്‍ ഓഫ്-റോഡ് മോട്ടോര്‍ബൈക്കുകളോ ക്വാഡ് ബൈക്കുകളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പൊതുനിരത്തുകളില്‍ ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കുന്നതിനും നിയമപരമായ നിയന്ത്രണങ്ങളുണ്ട്. റോഡില്‍ ഓടിക്കാന്‍ അനുമതിയുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതും നികുതി അടച്ചതും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതുമായിരിക്കണം. വാഹനം ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ ഡ്രൈവിങ് ലൈസന്‍സും നിര്‍ബന്ധമാണ്. നിയമവിരുദ്ധമായോ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലോ ക്വാഡ് ബൈക്കുകളും ഓഫ്-റോഡ് മോട്ടോര്‍ബൈക്കുകളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window