Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പലവിധ നികുതികളില്‍ ഇനിയും വര്‍ധനവുണ്ടാകും: ഖജനാവ് ശക്തിപ്പെടുത്താന്‍ പലവഴി തേടുകയാണ് റേച്ചല്‍ റീവ്സ്
Text By: UK Malayalam Pathram
യുകെയില്‍ സര്‍ക്കാരിന്റെ ഖജനാവ് ശക്തിപ്പെടുത്താന്‍ പുതിയ വഴികള്‍ തേടി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ഇന്‍കം ടാക്‌സ് ഒഴികെ മറ്റു നികുതികള്‍ ഇനിയും വര്‍ധിക്കും. പലവിധ നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ചാന്‍സലര്‍ക്ക് മറക്കേണ്ടി വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ച്ചാ മുരടിപ്പും, ലേബറിന്റെ യു-ടേണുകളും മൂലം 30 ബില്ല്യണ്‍ പൗണ്ട് വരെ വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ് റീവ്സ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്‍കംടാക്സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ കൂട്ടില്ലെന്ന് റേച്ചല്‍ റീവ്സ് അറിയിച്ചത് നേരിയ ആശ്വാസമായിട്ടുണ്ട്.

വിമത എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബെനഫിറ്റ് പരിഷ്‌കാരങ്ങള്‍ തിരുത്തേണ്ടി വന്നതിന്റെ ഭാഗമായി നികുതികള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ക്യാബിനറ്റ് മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രധാന നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുമെന്നാണ് ട്രഷറി സ്രോതസുകള്‍ ആവര്‍ത്തിക്കുന്നത്.

കോമണ്‍സില്‍ ചോദ്യോത്തര വേളയില്‍ ചാന്‍സലര്‍ കരയുന്ന സ്ഥിതി പോലും കണ്ടതിന് ശേഷമാണ് അടുത്ത നീക്കങ്ങളില്‍ വ്യക്തത വരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് തന്റെ കണ്ണീരിന് പിന്നിലെന്ന് റീവ്സ് പിന്നീട് പറഞ്ഞു. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന പ്രതീക്ഷിക്കാമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ മോട്ടോറിംഗ് ടാക്സുകള്‍ വര്‍ദ്ധിച്ചതിന്റെ ആഘാതം നേരിടുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി വര്‍ധന കൂടി നേരിട്ടാല്‍ തിരിച്ചടി കടുത്തതാവും.

അടുത്ത ബജറ്റില്‍ കിട്ടാവുന്നതെല്ലാം വര്‍ധിപ്പിക്കാനാണ് ചാന്‍സലര്‍ ആലോചിക്കുന്നത്. ഇത് ഡ്രൈവര്‍മാരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധന പമ്പുകളില്‍ ചെലവേറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് എഎ മേധാവി എഡ്മണ്ട് കിംഗ് പറഞ്ഞു.

പത്ത് ബില്ല്യണ്‍ പൗണ്ടെങ്കിലും ചാന്‍സലര്‍ക്ക് അധികമായി കണ്ടെത്തേണ്ടി വരും. അടുത്ത ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന തരത്തിലേക്കാണ് നീക്കങ്ങള്‍. വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ ഒഴിവാക്കിയതിന്റെ ചെലവുകള്‍ വഹിക്കേണ്ടതായി വരുമെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചു.

ഇക്കാര്യത്തില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2024 ബജറ്റില്‍ പ്രഖ്യാപിച്ച തോതില്‍ വര്‍ദ്ധന ഉണ്ടാകില്ലെന്നത് മാത്രമാണ് ഏക ആശ്വാസം.
 
Other News in this category

 
 




 
Close Window