തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ പരിഗണിക്കുക. വിഷയത്തില്‍ വിജിലന്‍സിനോടും സര്‍ക്കാറിനോടും കോടതി നിലപാട് തേടിയേക്കും.
തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാറിന്റെ വാദം. വസ്തുതകള്‍ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പ്രത്യേക കോടതിക്ക് മുന്നിലുള്ള പരാതി എന്നും വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന്‍ കഴിഞ്ഞിട്ടില്ല എന്നും അജിത് കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി രൂപീകരിച്ച സംഘത്തിന്റെ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് കോടതി നടപടിയെന്നും സുപ്രധാന കേസുകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന തന്റെ സല്‍പേരിന് കളങ്കം വരുത്താനാണ് പരാതി നല്‍കിയതെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കുന്നതിന് പുറമേ പരാതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.