Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം കോര്‍പറേഷന്‍ സംഘര്‍ഷം: എഫ്ഐആറില്‍ എസ്.പി. ദീപക്കിനു പകരം 'ദീപക് ദേവ്'; തിരുത്തുമെന്ന് പൊലീസ്
reporter

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ പേര് തെറ്റായി രേഖപ്പെടുത്തി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ്.പി. ദീപക്കിന്റെ പേരിനു പകരം 'ദീപക് ദേവ്' എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. സംഗീതസംവിധായകന്‍ ദീപക് ദേവ് ആണോ കേസിലെ പ്രതിയെന്ന പരിഹാസവുമായി നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസുകള്‍

വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥിനുമെതിരെയാണ് ഒരു കേസ്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്.പി. ദീപക്, മുന്‍ മേയര്‍ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. ഈ കേസിന്റെ പ്രതിപ്പട്ടികയിലാണ് ഒന്നാം പ്രതിയായ എസ്.പി. ദീപക്കിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത്.

സത്യപ്രതിജ്ഞാ വിവാദത്തെ തുടര്‍ന്ന് പ്രതിഷേധം

തിരുവനന്തപുരം കോര്‍പറേഷനിലെ ചില ബിജെപി കൗണ്‍സിലര്‍മാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് 19 പേര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത എല്‍ഡിഎഫ്, മേയറും ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മേയറെയും ഡെപ്യൂട്ടി മേയറെയും ഓഫീസില്‍ പ്രവേശിക്കാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അനുവദിക്കാതിരുന്നതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മേയറും ഡെപ്യൂട്ടി മേയറും ഓഫീസിലേക്കെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തുകയും ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം ഉടന്‍ നിയന്ത്രിക്കാനായില്ല. പിന്നീട് മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫീസിനുള്ളില്‍ പ്രവേശിച്ചു.

മേയറുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

സംഘര്‍ഷത്തില്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ് എന്നിവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ബിജെപി, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്നു. ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്.

'മേയറെ തടയാന്‍ ആര്‍ക്കാണ് അധികാരം?'

മേയറെ ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉത്തരവിടാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വി.വി. രാജേഷ് ചോദിച്ചു. ബലംപ്രയോഗിച്ചുള്ള സമരം നിയമവിരുദ്ധമാണെന്നും അക്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയര്‍ കോര്‍പറേഷന്‍ ഓഫീസില്‍നിന്ന് പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ച് പ്രതിഷേധിച്ചു.

അക്രമം നടത്തിയത് ബിജെപിയെന്ന് എല്‍ഡിഎഫ്

ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ സത്യപ്രതിജ്ഞയ്‌ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ചെയ്തതെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധക്കാരെ മേയറുടെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമിക്കുകയായിരുന്നുവെന്നും വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മേയറെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് ബിജെപിയുടെ നിലപാട്.

 
Other News in this category

 
 




 
Close Window