തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ലെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ എന്‍സിഇആര്‍ടിയുടെ ഇടപെടല്‍ ഉണ്ടെന്നും, ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കേണ്ടിവരുമെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പ് പറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞു എന്നത് മലയാളികളുടെ ആകെ അഭിമാനമാണ്. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണ്,'' സുരേന്ദ്രന്‍ പറഞ്ഞു.
പദ്ധതിയെ എതിര്‍ത്തവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കേന്ദ്ര പദ്ധതികളെ വസ്തുതകള്‍ പഠിക്കാതെ എതിര്‍ക്കുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസമന്ത്രിയുടെ മുന്‍ പ്രസംഗങ്ങള്‍ മാധ്യമങ്ങളുടെ ഫയലുകളില്‍ ഉണ്ടാകുമെന്നും അന്ന് നടത്തിയ വീരവാദങ്ങള്‍ എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര പദ്ധതികളെ കുറിച്ച് പഠിക്കാതെ എതിര്‍ക്കുന്ന നീചമായ രാഷ്ട്രീയം കേരളത്തില്‍ മാത്രമേ കാണാനാകൂവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇത്തരം സമീപനം ഉണ്ടാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പദ്ധതിയെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.