Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=109.6131 INR
ukmalayalampathram.com
Tue 14th Jul 2026
 
 
UK Special
  Add your Comment comment
ഇന്ത്യയിലെ ജയില്‍ സാഹചര്യം വിലയിരുത്തി യുകെ സംഘം, നീക്കം വിജയ് മല്യ, നീരവ് മോദി എന്നിവരെ കൈമാറാന്‍
reporter

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി യുകെ സംഘം. യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ (സിപിഎസ്) പ്രതിനിധി സംഘമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ നേരിട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം രാജ്യം വിട്ടവരെ തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് തിഹാര്‍ ജയിലില്‍ യുകെ സംഘം നേരിട്ടെത്തിയത്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ യുകെ കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.

തടവുകാര്‍ക്ക് നല്‍കുന്ന പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും കാര്യങ്ങള്‍ നിരീക്ഷിച്ച സിപിഎസ് സംഘം സംതൃപ്തരാണെന്നാണ് സൂചന. ആവശ്യമെങ്കില്‍, തിഹാര്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ 'ഉന്നതരായ' കുറ്റവാളികളെ ഉള്‍ക്കൊള്ളുന്നതിനായി ഒരു പ്രത്യേക 'എന്‍ക്ലേവ്' സ്ഥാപിക്കാമെന്നും അധികൃതര്‍ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര നിലവാരത്തിനു പുറമെ കൈമാറുന്ന കുറ്റവാളികള്‍ക്ക് മറ്റു ഭീഷണികളില്ലെന്ന് ഉറപ്പാക്കാനും യുകെ സംഘം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈയില്‍ നടന്ന ഉന്നതതല സന്ദര്‍ശനത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിജയ് മല്യ, നീരവ് മോദി എന്നിവര്‍ക്ക് പുറമെ സഞ്ജയ് ഭണ്ഡാരി, അധോലോക കുറ്റവാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹജ്റ മേമന്‍, മക്കളായ ആസിഖ് ഇഖ്ബാല്‍ മേമന്‍, ജുനൈദ് ഇഖ്ബാല്‍ മേമന്‍, യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഖലിസ്ഥാന്‍ നേതാക്കള്‍ എന്നിവരെ കൈമാറാനും ഇന്ത്യ കാലങ്ങളായി യുകെയോട് ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക കുറ്റവാളികള്‍, ഭീകരവാദികള്‍ തുടങ്ങിയവരെ കൈമാറാന്‍ ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച 178 അപേക്ഷകളാണ് വിവിധ രാജ്യങ്ങളിലെ കോടതികളുടെ പരിഗണനയിലുള്ളത്. ഇതില്‍ 20 അപേക്ഷകളും യുകെ കോടതികളില്‍ ആണ്.

 
Other News in this category

 
 




 
Close Window