Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമലയിലെ വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ ഇടപാടുകള്‍; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
reporter

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി വിവിധയിടങ്ങളില്‍ ഭൂമി ഏറ്റെടുത്തുവെന്ന ആരോപണമാണ് അന്വേഷണത്തിന് ആധാരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

2020 മുതല്‍ 2025 വരെ തലസ്ഥാനത്ത് മാത്രമായി കോടികളുടെ ഇടപാടുകള്‍ നടന്നതായും, ബംഗളൂരുവിലും ഭൂമിയിടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഈ ഇടപാടുകള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ-പോലീസ് നേതാക്കളോടൊപ്പം ചിത്രങ്ങള്‍ എടുത്തത് പ്രത്യേകമായി ഒരുക്കിയ സന്ദര്‍ഭങ്ങളിലൂടെയാണെന്നും സംശയമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി തുടങ്ങിയവരോടൊപ്പം പോറ്റിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ വെച്ചാണ് പിണറായി വിജയനോടൊപ്പം ചിത്രമെടുത്തത്. ആംബുലന്‍സ് ദേവസ്വം ബോര്‍ഡിന് കൈമാറുന്ന ചടങ്ങിലായിരുന്നു ഈ സന്ദര്‍ഭം.

ഡിജിപി റവാഡ ചന്ദ്രശേഖറും എഡിജിപി എസ് ശ്രീജിത്തും ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി കടകംപള്ളിക്ക് സംഭാവന നല്‍കുന്ന ചിത്രം, എസ് ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ദൃശ്യങ്ങള്‍ എന്നിവയും പുറത്തുവന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചില ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും' എന്ന പേരില്‍ ചെന്നൈയില്‍ പോറ്റി പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടായിരുന്നു പരിപാടി. ജയറാം ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും, ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പ്രദര്‍ശനം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം.

 
Other News in this category

 
 




 
Close Window