കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പൊതുബാങ്ക് വിളിക്ക് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഡെന്‍മാര്‍ക്കിന്റെ പൊതുവിടങ്ങള്‍ ''പതുക്കെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നു'' എന്ന ആരോപണവുമായി ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്സ്‌കോവ് രംഗത്തെത്തി. ''ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ല. അതിന് ഡെന്‍മാര്‍ക്കില്‍ സ്ഥാനമില്ല. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തിപ്പെട്ടെന്നു തോന്നുന്ന സാഹചര്യം ഉണ്ടാകരുത്,'' ബോഡ്സ്‌കോവ് പറഞ്ഞു. ഉച്ചഭാഷിണിയിലൂടെയുള്ള ഇസ്ലാമിക പ്രാര്‍ഥനാവിളി നിയമപരമായി നിരോധിക്കാന്‍ കഴിയുമോ എന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അത്തരമൊരു നിയന്ത്രണം എങ്ങനെ നടപ്പാക്കാനാകും എന്നതും നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡെന്‍മാര്‍ക്കില്‍ മതപരമായ പൊതുആവിഷ്‌കാരങ്ങളെ നിയന്ത്രിക്കുന്ന നടപടികള്‍ നേരത്തെയും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 2018 മുതല്‍ പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍, നിഖാബ്, ബുര്‍ഖ എന്നിവ ഉള്‍പ്പെടെ, നിരോധിച്ചിരുന്നു. പിന്നീട് ഈ നിരോധനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. സര്‍വകലാശാലകളിലെ പ്രത്യേക പ്രാര്‍ഥനാമുറികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ചര്‍ച്ചയായി. പ്രാര്‍ഥനാമുറികള്‍ ചില സാഹചര്യങ്ങളില്‍ സാമൂഹിക നിയന്ത്രണത്തിനും സമ്മര്‍ദ്ദത്തിനും ഉപയോഗിക്കപ്പെടാമെന്ന ആശങ്കയാണ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ ഉന്നയിച്ചത്. വിശ്വാസം പുലര്‍ത്താനും മതം ആചരിക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.
2023-ല്‍ ഡെന്‍മാര്‍ക്കില്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചതും കീറിയതും ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് മതഗ്രന്ഥങ്ങളുടെ പൊതു അവഹേളനം കുറ്റകരമാക്കുന്ന നിയമനടപടികളും ഡെന്‍മാര്‍ക്ക് സ്വീകരിച്ചിരുന്നു. ബാങ്ക് വിളി നിരോധനവുമായി ബന്ധപ്പെട്ട പുതിയ നീക്കം രാജ്യത്ത് മതസ്വാതന്ത്ര്യം, കുടിയേറ്റം, സംയോജനം, ദേശീയ തിരിച്ചറിവ് എന്നീ വിഷയങ്ങളെ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാട് പിന്തുണക്കുന്നവര്‍ ഇത് ഡാനിഷ് സാമൂഹിക മൂല്യങ്ങളുടെ സംരക്ഷണമായി കാണുമ്പോള്‍, വിമര്‍ശകര്‍ ഇത് മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും ബാധിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.