കൊച്ചി: മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മുന്‍പ് വധൂവരന്മാര്‍ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്ന അഭിപ്രായവുമായി സഭയുടെ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി മാര്‍ത്തോമ്മാ സഭ രംഗത്തെത്തി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എച്ച്‌ഐവി പരിശോധനകളും കൗണ്‍സലിങ് ക്യാമ്പുകളും സംഘടിപ്പിക്കുന്ന നടപടിയെ പരാമര്‍ശിച്ചായിരുന്നു ഡോ. കെ. തോമസിന്റെ പ്രതികരണം. മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങളും ഇത്തരം പരിശോധനകള്‍ക്ക് ശേഷമേ നടത്താവൂ എന്നാണ് വ്യക്തിപരമായി താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ ക്യാംപസുകളില്‍ എച്ച്‌ഐവി പരിശോധനകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങളും ഇത്തരം പരിശോധനകള്‍ക്ക് വിധേയമായതിന് ശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍,'' ഡോ. കെ. തോമസ് പറഞ്ഞു. അതേസമയം, ഈ അഭിപ്രായത്തെ മാര്‍ത്തോമ്മാ സഭ തള്ളി. വൈദിക ട്രസ്റ്റിയുടെ പരാമര്‍ശം സഭയുടെ ഔദ്യോഗിക തീരുമാനമോ നയമോ അല്ലെന്നാണ് സഭ വ്യക്തമാക്കിയത്. കര്‍ണാടകയില്‍ യുവാക്കളില്‍ എച്ച്‌ഐവി ബാധ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ള 7,000ലധികം വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായും കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകളില്‍ എച്ച്‌ഐവി പരിശോധനയും കൗണ്‍സലിങ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റിയുടെ പരാമര്‍ശം ശ്രദ്ധേയമായത്.