വാഷിങ്ടണ്‍: ഇറാനുനേരെ വീണ്ടും അമേരിക്കയുടെ സൈനികാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ലാറക് ദ്വീപിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകളെയാണ് യുഎസ് സേന ആക്രമിച്ച് തകര്‍ത്തത്. ജൂലൈ അവസാനത്തിനുശേഷം ഇറാനില്‍ അമേരിക്ക നടത്തുന്ന ആദ്യ അറിയപ്പെടുന്ന സൈനികാക്രമണമാണിത്. ഹോര്‍മുസ് കടലിടുക്കില്‍ കടല്‍മൈനുകള്‍ സ്ഥാപിക്കുന്നതിനായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) റോക്കറ്റുകള്‍ സജ്ജമാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലാറക് ദ്വീപിലെ രണ്ട് ലോഞ്ചറുകളെയാണ് ലക്ഷ്യമിട്ടതെന്നും അമേരിക്ക സ്ഥിരീകരിച്ചു. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആക്രമണം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും ജീവഹാനിയും പരുക്കും ഉണ്ടായതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ആക്രമണത്തിന് അമേരിക്കയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്നും സൈനികമായും സാമ്പത്തികമായും യുഎസ് വലിയ വില നല്‍കേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. കടലിടുക്കിലെ അന്താരാഷ്ട്ര ജലപാതയില്‍ ഉണ്ടായിരുന്ന മൈനുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ഏതൊരു ശ്രമവും തടയുമെന്നും യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാനൊരു പങ്ക് കടന്നുപോകുന്ന ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. അമേരിക്കയുടെ പുതിയ ആക്രമണത്തോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഇടവേളയ്ക്കുശേഷം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായാണ് ലാറക് ദ്വീപിലെ ആക്രമണം വിലയിരുത്തപ്പെടുന്നത്.