Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുഭാഷ് ചന്ദ്രയുടെ ?22,000 കോടി കടബാധ്യത; ബാങ്കുകള്‍ക്ക് ലഭിക്കുക ?100ന് 3 പൈസ മാത്രം
reporter

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ കടബാധ്യത കേസില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് കനത്ത തിരിച്ചടി. ?22,000 കോടിയിലധികം വരുന്ന മൊത്തം കടബാധ്യതയില്‍ ക്ലെയിം ചെയ്ത ഓരോ ?100നും വെറും മൂന്ന് പൈസ വീതം തിരിച്ചടച്ചാല്‍ മതിയെന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കി. പദ്ധതി പ്രകാരം ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആകെ ?6.5 കോടി മാത്രമാണ് സുഭാഷ് ചന്ദ്ര നല്‍കേണ്ടത്. ഇതില്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്കുള്ള ?25 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. ഇതോടെ വായ്പദാതാക്കള്‍ക്ക് അവകാശപ്പെട്ട തുകയുടെ ഏകദേശം 99.97 ശതമാനം നഷ്ടമാകുന്ന സാഹചര്യമാണുണ്ടാകുന്നത്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, കനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ വായ്പദാതാക്കള്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കടദാതാക്കളില്‍ 80.81 ശതമാനം വോട്ടവകാശമുള്ളവര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെ പിന്തുണച്ചതോടെയാണ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

'പാപ്പരാക്കിയാലും കൂടുതല്‍ തുക ലഭിക്കില്ല'

സുഭാഷ് ചന്ദ്രയുടെ നിലവിലുള്ള വ്യക്തിഗത ആസ്തികള്‍ പരിമിതമാണെന്നും അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചാലും വായ്പദാതാക്കള്‍ക്ക് നിലവിലെ പദ്ധതിയേക്കാള്‍ മെച്ചപ്പെട്ട തിരിച്ചടവ് ലഭിക്കാന്‍ സാധ്യത കുറവാണെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി. താന്‍ വ്യക്തിപരമായി വായ്പകളെടുത്തിട്ടില്ലെന്നും എസ്സെല്‍ ഗ്രൂപ്പിലെ വിവിധ കമ്പനികള്‍ എടുത്ത വായ്പകള്‍ക്ക് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നതേയുള്ളൂവെന്നുമാണ് സുഭാഷ് ചന്ദ്രയുടെ വാദം. ഗ്രൂപ്പ് കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി സ്വന്തം പണം വിനിയോഗിക്കേണ്ടിവന്നതായും അദ്ദേഹം ട്രൈബ്യൂണലിനെ അറിയിച്ചു. കമ്പനികളുടെ പ്രതിസന്ധി രൂക്ഷമായ സമയത്ത് വ്യക്തിഗത ആസ്തികള്‍ വിറ്റഴിച്ചും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയും ബാധ്യതകള്‍ നിറവേറ്റാന്‍ ശ്രമിച്ചതിനാല്‍ തന്റെ ആസ്തിയില്‍ വലിയ കുറവുണ്ടായെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

കോര്‍പ്പറേറ്റ് കടബാധ്യതകളില്‍ വീണ്ടും ചര്‍ച്ച

വന്‍തോതില്‍ വായ്പയെടുത്ത കമ്പനികളുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വ്യക്തിഗത ഗ്യാരണ്ടികളുടെയും ഇന്ത്യയിലെ ഇന്‍സോള്‍വന്‍സി നടപടികളുടെയും ഫലപ്രാപ്തിയെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വിധി വഴിവെച്ചിട്ടുണ്ട്. വന്‍കിട കടബാധ്യത കേസുകളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന തിരിച്ചടവ് എത്രത്തോളം പരിമിതമാകാമെന്നതും കേസ് വീണ്ടും ചൂണ്ടിക്കാട്ടുന്നു. അതേസമയം, എന്‍സിഎല്‍ടി ഉത്തരവിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 
Other News in this category

 
 




 
Close Window