കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയര്‍ത്തുക, ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ഒരുങ്ങുന്നത്. സമരപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് തുടരുന്നത് സാമ്പത്തികമായി അസാധ്യമാകുകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചതായും ബസുടമകള്‍ ആരോപിക്കുന്നു. പദ്ധതി മൂലമുണ്ടായ നഷ്ടം നികത്തുന്നതിനുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി.
ഇന്ധനവിലയും മറ്റ് പ്രവര്‍ത്തനച്ചെലവുകളും ഉയരുന്നതിനിടെ നിലവിലെ യാത്രാനിരക്കില്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടത്തിലാണെന്നും ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മിനിമം നിരക്ക് 15 രൂപയാക്കുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിലും വര്‍ധന വേണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട് ബസുടമകളുടെ സംഘടനകള്‍ യോഗം ചേരും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.