ലണ്ടന്‍: സ്കോട്ട്ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി ( ഫസ്റ്റ് മിനിസ്റ്റര്‍) അലക്സ് സാല്‍മണ്ട് (69) അന്തരിച്ചു. നോര്‍ത്ത് മാസിഡോണിയയില്‍ ഒരു രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചശേഷം ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 2007 മുതല്‍ 2014വരെ ഏഴുവര്‍ഷക്കാലം സ്കോട്ട്ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു ഏറെ ജനകീയനായ അലക്സ് സാല്‍മണ്ട്. സ്കോട്ടിഷ് ജനതയ്ക്ക് പൊതുസമ്മതനായിരുന്ന അലക്സ് സാല്‍മണ്ടാണ് സ്വതന്ത്ര സ്കോട്ട്ലന്‍ഡ് എന്ന ആശയത്തിന് സമരരൂപം നല്കിയതും ഇതിനായുള്ള റഫറണ്ടത്തിലേക്ക് രാജ്യത്തെ നയിച്ചതും. അധികാരത്തിലിരുന്നപ്പോള്‍ ഒട്ടേറെ ജനകീയ പദ്ധതികളിലൂടെയും സാല്‍മണ്ട് സ്കോട്ടിഷ് ജനതയ്ക്ക് പ്രിയങ്കരനായി മാറി. എന്നാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 13 കേസുകള്‍ തുടരെത്തുടരെ എത്തിയപ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ കരിനിഴല്‍ വീണു.
അദ്ദേഹം വളര്‍ത്തിയെടുത്ത സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി തന്നെ സാല്‍മണ്ടിനെ പുറത്താക്കി. 2020ല്‍ എഡിന്‍ബറോ കോടതി ലൈംഗിക കുറ്റാരോപണങ്ങളില്‍നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും കേസുകള്‍ ചാര്‍ത്തിയ കളങ്കം മാറിയില്ല. ഒടുവില്‍ സ്വതന്ത്ര സ്കോട്ട്ലന്‍ഡ് എന്ന തന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നതു കാണാതെ അദ്ദേഹം യാത്രയായി. ഒരേസമയം വിവാദങ്ങളുടെ തോഴനും ജനകീയ സമരങ്ങളുടെ നായകനും ജനപ്രിയ പദ്ധതികളുടെ ഉപജ്ഞാതാവുമായിരുന്ന സാല്ണ്ടിന് സ്കോട്ടിഷ് ജനത കണ്ണീരോടെയാണ് വിടനല്‍കുന്നത്. ഭൗതിക ശരീരം തിരികെ ജന്മനാട്ടില് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സാമ്പത്തിക വിദഗ്ധനും ടെലിവിഷന്‍ അവതാരകനും ഒക്കെയായിരുന്ന അലക്സാണ്ടര്‍ എലിയറ്റ് ആന്ഡേഴ്സണ് സാല്‍മണ്ട് എന്ന അലക്സ് സാല്‍മണ്ട് സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ തലപ്പിത്തിരുന്ന കാലത്താണ് സ്വതന്ത്ര സ്കോട്ട്ലന്‍ഡിനായുള്ള സ്കോട്ടീ, നാഷണലിസ്റ്റ് മൂവ്മെന്റ് ഏറ്റവും ശക്തി പ്രാപിച്ചത്. 1990 മുതല്‍ 2000 വരെയും 2004 മുതല്‍ 2014 വരെയും 20 വര്‍ഷക്കാലം എസ്.എന്‍.പി.യെ നയിച്ചത് സാല്മണ്ടായിരുന്നു.