കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. നേരത്തേ പ്രഖ്യാപിച്ച രണ്ടുമാസത്തെ ശമ്പളത്തിനു പുറമേ അഞ്ചുമാസത്തെ ഗ്രോസ് ശമ്പളംകൂടി കമ്പനി നല്‍കും. ഇതോടെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആകെ ഏഴുമാസത്തെ ശമ്പളം ലഭിക്കും. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഏകദേശം 850 ജീവനക്കാര്‍ക്ക് ജൂലൈ 26നകം തുക അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, തൊഴില്‍വകുപ്പ്, ജീവനക്കാരുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ധാരണയിലെത്തിയത്. ചര്‍ച്ചയിലെ ധാരണയുടെ വിശദാംശങ്ങള്‍. ''ഇന്നത്തെ ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. ജീവനക്കാരുടെ ആശങ്കകളും താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് ഒത്തുതീര്‍പ്പിലെത്തിയത്. നേരത്തേ പ്രഖ്യാപിച്ച രണ്ടുമാസത്തെ ശമ്പളത്തിനു പുറമേ അഞ്ചുമാസത്തെ മുഴുവന്‍ ഗ്രോസ് ശമ്പളം നല്‍കാന്‍ കമ്പനി സമ്മതിച്ചു,'' മന്ത്രി പറഞ്ഞു.
പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റര്‍, ഫോം 16, പേ സ്ലിപ്പുകള്‍, ഫുള്‍ ആന്‍ഡ് ഫൈനല്‍ സെറ്റില്‍മെന്റ് രേഖകള്‍ എന്നിവയും ജൂലൈ 26നകം കൈമാറും. ജീവനക്കാരുടെ ഭാവിയിലെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളൊന്നും സര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പുനല്‍കി. പുതിയ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നടത്തുന്ന പശ്ചാത്തല പരിശോധനയിലും ജീവനക്കാര്‍ക്ക് ദോഷകരമായ നിലപാട് സ്വീകരിക്കില്ല. മുന്‍ ജീവനക്കാരുടെ സേവനവിവരങ്ങള്‍ കൃത്യമായി സ്ഥിരീകരിക്കുന്നതിന് ആവശ്യമായ സഹകരണം നല്‍കാമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരില്‍ 12 ശതമാനത്തെ കമ്പനിയുടെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റാമെന്ന നിര്‍ദേശം മാനേജ്മെന്റ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അവിടങ്ങളിലെ തൊഴില്‍സുരക്ഷയെക്കുറിച്ച് ജീവനക്കാര്‍ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല. ധാരണ ഔദ്യോഗികമാക്കുന്ന ധാരണാപത്രത്തില്‍ കമ്പനിയുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ജൂലൈ 26ന് ഒപ്പുവയ്ക്കും. പിരിച്ചുവിടപ്പെട്ടവരുടെ പുനരധിവാസവും പുതിയ തൊഴിലവസരങ്ങളും സംബന്ധിച്ച് ഐടി വകുപ്പുമായും ഐടി മന്ത്രിയുമായും മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ ആദ്യം കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍നിന്ന് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധവും സര്‍ക്കാര്‍ ഇടപെടലുമുണ്ടായത്. കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലം