തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ രാസവസ്തു ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് മരിച്ചതായി സംശയം. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടില്‍ അഫ്സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാന്‍, ഇഹാന്‍ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ ഉള്ളില്‍ തിന്നര്‍ ചെന്നിരിക്കാമെന്നാണ് സംശയിക്കുന്നതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിമാലി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി വൈദ്യുതി മുടങ്ങിയ സമയത്താണ് സംഭവം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അഫ്സല്‍ വീട്ടിലെ ഒരു മുറിയില്‍ വിശ്രമിക്കുന്നതിനിടെ ഭാര്യ ഓടിയെത്തി കുട്ടികളുടെ ശരീരത്തില്‍ നീലനിറത്തിലുള്ള എന്തോ വസ്തു പറ്റിയിട്ടുണ്ടെന്നും പെയിന്റിന് സമാനമായ മണമുണ്ടെന്നും അറിയിച്ചതായാണ് മൊഴി.
തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യനില വഷളായതോടെ അടിമാലിയിലെ ആശുപത്രികളിലെത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കുട്ടികള്‍ക്ക് സ്റ്റമക് വാഷ് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നു. വിഷാംശമുള്ള വസ്തു ഉള്ളില്‍ ചെന്നതാണ് മരണകാരണമാകാമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ വ്യക്തത ലഭിക്കൂ. ഒഴുവത്തടത്തെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ദമ്പതികള്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികള്‍ക്ക് രാസവസ്തു എങ്ങനെ ലഭിച്ചു, സംഭവത്തില്‍ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.