ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) 'ചലോ സന്‍സദ്' മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരടക്കമുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ രാജാജി മാര്‍ഗിലെ വസതിക്കു സമീപത്തുനിന്നാണ് നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലേക്കു മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിക്കു സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. രാഹുലിനെ നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ മുഖത്ത് പരിക്കേറ്റതായി സഹായികള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയെ പൊലീസ് ബസിലേക്ക് മാറ്റുന്നതിനിടെയും നാടകീയ രംഗങ്ങളുണ്ടായി.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, കേരള മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ് അറിയിച്ചു. ഡീന്‍ കുര്യാക്കോസിനെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. വാഹനത്തിനുള്ളില്‍വച്ചും ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ഡീന്‍ ആരോപിച്ചു. വിഷ്ണുനാഥിനോടും പൊലീസ് ബലപ്രയോഗം നടത്തിയതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നെയിംപ്ലേറ്റില്ലാത്ത യൂണിഫോം ഉദ്യോഗസ്ഥരും മഫ്തിയിലുള്ളവരും നടപടിയില്‍ പങ്കെടുത്തെന്നും പാര്‍ട്ടി ആരോപിച്ചു. ഈ ആരോപണങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
പ്രതിഷേധം അവസാനിപ്പിക്കാനുള്ള അനുരഞ്ജനനീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. നീറ്റ് ക്രമക്കേടുകളും വിദ്യാര്‍ഥി സമരവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി ജിതേന്ദ്ര സിങ് പിന്നീട് അവകാശപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി കൂടി രാഹുല്‍ ആവശ്യപ്പെട്ടതോടെ ധാരണയുണ്ടാകാതെ പോയെന്നാണ് മന്ത്രിയുടെ വിശദീകരണം. കോണ്‍ഗ്രസ് ഈ വിശദീകരണം അംഗീകരിച്ചില്ല; ഉത്തരവാദിത്തം ഏറ്റെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ നേതാക്കള്‍ തുടര്‍ന്നു.
നീറ്റ്‌യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പൊലീസ് നടപടിയില്‍ പരിക്കേറ്റ് ആര്‍എംഎല്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ രാഹുലും പ്രിയങ്കയും നേരത്തെ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാരെ തടയാന്‍ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് അമിതബലം പ്രയോഗിച്ചെന്ന് സിജെപി ആരോപിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌തെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. 118 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അറുപതോളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റെന്നും എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ആര്‍എംഎല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റഡിയിലെടുത്ത ചില വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കുടുംബങ്ങള്‍ പരാതിപ്പെട്ടു. എത്രപേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കണമെന്നും എല്ലാവരെയും ഉടന്‍ വിട്ടയയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ ഉണ്ടാകാമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സിപിഎം രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസന്‍, സിപിഐ അംഗം പി. സന്തോഷ് കുമാര്‍, ലോക്സഭാംഗങ്ങളായ അമ്രാ റാം, എസ്. വെങ്കടേശന്‍ തുടങ്ങിയവര്‍ ജന്തര്‍ മന്തറിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായുള്ള ചര്‍ച്ചയ്ക്കായി പോയ സിജെപി പ്രതിനിധികളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും മൊബൈല്‍ ഫോണുകള്‍ വാങ്ങിവച്ചെന്നും മണിക്കൂറുകളോളം പുറത്തുപോകാന്‍ അനുവദിച്ചില്ലെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ആരോപിച്ചു. ഒരുവശത്ത് ചര്‍ച്ച നടത്തുകയും മറുവശത്ത് വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നടപടി തുടരുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല; ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നാണ് നഡ്ഡയുടെ വിശദീകരണം.