തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂര്‍ണ വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന ഘട്ടവും പിന്നിട്ടു. കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചതോടെ ഓഗസ്റ്റ് 18 മുതല്‍ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാന്‍ഷിപ്പ്മെന്റ്) ചരക്കുനീക്കം നടന്നിരുന്നത്. ഇപ്പോള്‍ കണ്ടെയ്നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
നിലവില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (CFS) ഇല്ലാത്തതിനാല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് എക്സിം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇറക്കുമതിയില്‍ ഡയറക്ട് പോര്‍ട്ട് ഡെലിവറിക്ക് (DPD) അര്‍ഹതയുള്ള ഫുള്‍ കണ്ടെയ്നര്‍ ലോഡുകള്‍ (FCL) മാത്രമേ അനുവദിക്കൂ. ഇവ 48 മണിക്കൂറിനുള്ളില്‍ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം. കയറ്റുമതിയില്‍ ഫാക്ടറികളില്‍ നിന്ന് സീല്‍ ചെയ്ത ഫുള്‍ കണ്ടെയ്നറുകള്‍ക്ക് ഡയറക്ട് പോര്‍ട്ട് എന്‍ട്രി (DPE) വഴിയാണ് പ്രവേശനം. തുറമുഖ യാര്‍ഡിനുള്ളില്‍ സാധനങ്ങള്‍ പരിശോധിക്കാനോ മാറ്റാനോ വിലക്കുണ്ട്.
കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കത്തിന് അനുമതിയുണ്ട്. അംഗീകൃത ട്രാന്‍ഷിപ്പര്‍മാരോ കാരിയര്‍മാരോ മുഖേന മാത്രമേ ഇത് നടത്താവൂ. കണ്ടെയ്നര്‍ ട്രക്കുകളില്‍ ഹൈ-സെക്യൂരിറ്റി സീലുകള്‍ പതിപ്പിക്കണം. ട്രാന്‍ഷിപ്പ്മെന്റ് കാര്‍ഗോയും എക്സിം കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ പ്രത്യേക യാര്‍ഡുകള്‍ ഒരുക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) ചുമതലയാണ്. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് (OOC) ഇല്ലാതെ ഒരു കണ്ടെയ്നറും തുറമുഖത്തിന് പുറത്തുപോകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.