Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുണ്ടറയില്‍ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മര്‍ദനമെന്ന് കുടുംബം
reporter

കൊല്ലം: കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസ് മര്‍ദനമുണ്ടായെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. മരിച്ച സിയാദിന്റെ മകളും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒന്നര മിനിറ്റ് സംഭാഷണമാണ് പുറത്തുവന്നത്. സിയാദിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പൊലീസ് മര്‍ദിച്ചെന്നാണ് മകള്‍ സംഭാഷണത്തില്‍ ആരോപിക്കുന്നത്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് അണുബാധയുണ്ടായെന്നും ആരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിഷേധിക്കുന്നതായാണ് സംഭാഷണത്തിലുള്ളത്. അച്ഛനെ മര്‍ദിച്ചത് ഉദ്യോഗസ്ഥനാണോയെന്നും അച്ഛന്‍ അങ്ങനെ പറഞ്ഞിരുന്നതായും മകള്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.

ജൂണ്‍ 16ന് രാത്രിയാണ് അയല്‍വാസിയായ 13 വയസ്സുകാരനെ കാണാതായെന്ന പരാതിയുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖത്തെ തുടര്‍ന്ന് മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പൊലീസ് എത്തിയതെന്ന് കുടുംബം പറയുന്നു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലിരിക്കെയും എസ്ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ സിയാദിനെ മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ജീപ്പില്‍ കയറ്റിയതുമുതല്‍ സിയാദിന് മര്‍ദനമേറ്റതായി ഭാര്യയും ആരോപിച്ചു. കാണാതായ കുട്ടി അടുത്ത ദിവസം രാവിലെ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സിയാദിനെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും അണുബാധയുണ്ടാവുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആരോപണവിധേയരായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window