തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര നിലപാട് തിരിച്ചടിയായി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാകില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. നിയമപരമായ ചട്ടക്കൂടിനുള്ളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കാനാകൂ. ഒരു സര്‍ക്കാരിനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. സുരക്ഷയ്ക്ക് ഭീഷണിയാകാത്ത വാഹന രൂപമാറ്റങ്ങള്‍ക്ക് അനുമതി നല്‍കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. വാഹനപ്രേമികളായ യുവാക്കളെയും പുതുതലമുറയെയും ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനം.
അധികാരത്തിലെത്തിയശേഷം അപകടകരമായ രൂപമാറ്റങ്ങള്‍ ഒഴിവാക്കി ചില പരിമിത ഇളവുകള്‍ അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടെ വാഹന മോഡിഫിക്കേഷന്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വാഹനപ്രേമികള്‍. എന്നാല്‍ വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കി. സിപിഎം എംപി വി. ശിവദാസന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും അതില്‍നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് രൂപീകരിക്കാനാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതോടെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കേന്ദ്ര നിയമങ്ങളുടെ പരിധിക്കുള്ളില്‍ മാത്രമേ നടപ്പാക്കാനാകൂവെന്ന സ്ഥിതിയായി. അനുവദനീയമായ രൂപമാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്നതിലാണ് വാഹനപ്രേമികളുടെ ശ്രദ്ധ.