Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഫുക്കെറ്റ്-ഡല്‍ഹി വിമാന സംഭവം: പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ്; മാരിജുവാന ഉപയോഗിച്ചതായി കണ്ടെത്തല്‍
reporter

ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് താഴ്ന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവായി. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആദ്യ പരിശോധനാഫലവും പോസിറ്റീവായിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തുകയാണ്. ഫ്രഞ്ച് വിമാനാപകട അന്വേഷണ ഏജന്‍സിയായ ബിഇഎയും എയര്‍ബസ് സംഘവും അന്വേഷണത്തില്‍ എഎഐബിക്ക് സാങ്കേതിക സഹായം നല്‍കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

300 അടി താഴ്ന്നു; 20ഓളം യാത്രക്കാര്‍ക്ക് പരിക്ക്

ഈ മാസം നാലാം തീയതിയാണ് എയര്‍ ഇന്ത്യയുടെ AI2379 വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് ഏകദേശം 300 അടി താഴ്ന്നത്. സംഭവത്തില്‍ 20ഓളം യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. വിമാന ജീവനക്കാരില്‍ ചിലര്‍ക്ക് നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. മൂന്ന് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ആദ്യം പറഞ്ഞത് ആകാശച്ചുഴി; പിന്നീട് വിശദീകരണം മാറ്റി

മോശം കാലാവസ്ഥയും ആകാശച്ചുഴിയുമാണ് സംഭവത്തിന് കാരണമെന്നായിരുന്നു തുടക്കത്തിലെ വിശദീകരണം. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം താഴ്ന്നുവെന്നായിരുന്നു എയര്‍ ഇന്ത്യ ആദ്യം പുറത്തിറക്കിയ പ്രസ്താവന. എന്നാല്‍ പിന്നീട് വിശദീകരണം മാറ്റിയ എയര്‍ ഇന്ത്യ, വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് താഴേക്ക് പോയതാണ് സംഭവമെന്നും ഇത് ആകാശച്ചുഴിയുമായി ബന്ധപ്പെട്ടതാണോ എന്നത് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും അറിയിച്ചു.

ഹൈഡ്രോളിക് സംവിധാന തകരാറെന്ന സംശയവും

വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസാണ് ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടിയത്. സംഭവത്തിന് പിന്നില്‍ പൈലറ്റിന്റെ ആരോഗ്യ-ലഹരി സ്ഥിതിയോ, സാങ്കേതിക തകരാറോ, കാലാവസ്ഥാ ഘടകങ്ങളോ മറ്റേതെങ്കിലും കാരണമോ ആണെന്നത് എഎഐബി അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂ.

 
Other News in this category

 
 




 
Close Window