Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണം; സിസിഐയെ സമീപിച്ച് സ്വകാര്യ ബസ് ഉടമ
reporter

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. തൃശൂര്‍ സ്വദേശിയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നതാണ് പ്രിയദര്‍ശിനി പദ്ധതി. ജൂണ്‍ 15നാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.

കെഎസ്ആര്‍ടിസിക്ക് മാത്രം സൗജന്യയാത്രാ ആനുകൂല്യം നല്‍കുന്നത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കുകയും വിപണിയിലെ തുല്യ മത്സര സാഹചര്യം തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സൗജന്യയാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ വലിയൊരു വിഭാഗം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറിയതായും ഇതുമൂലം സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പദ്ധതി നടപ്പാക്കിയശേഷം സ്വകാര്യ ബസുകള്‍ക്ക് പ്രതിദിനം 1,500 മുതല്‍ 2,500 രൂപ വരെ വരുമാന നഷ്ടമുണ്ടാകുന്നതായി ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി ഗൗരവമായി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണും വ്യക്തമാക്കിയിരുന്നു.

സൗജന്യ യാത്ര എന്ന കാരണത്താലാണ് യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറുന്നതെന്നും ഇതോടെ സ്വകാര്യ ബസ് സര്‍വീസുകള്‍ സാമ്പത്തികമായി നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതി ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത് 750 സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. ഈ കണക്ക് ഹര്‍ജിയിലെ അവകാശവാദമാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ നിലയ്ക്കുന്നത് ഉടമകളെ മാത്രമല്ല, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ദിവസവും കൂടുതല്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍നിന്ന് മാറുന്നത് വരുമാന നഷ്ടം വര്‍ധിപ്പിക്കുകയും സര്‍വീസുകളുടെ നിലനില്‍പ്പ് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.

അതേസമയം, പ്രിയദര്‍ശിനി പദ്ധതിക്കെതിരായ മറ്റൊരു ഹര്‍ജി ജൂണില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നായിരുന്നു കോടതിയുടെ നിലപാട്. ഹൈക്കോടതിയിലെ നിയമപോരാട്ടത്തിന് പിന്നാലെ ഇപ്പോള്‍ മത്സരനിയമത്തിന്റെ അടിസ്ഥാനത്തില്‍ സിസിഐയ്ക്ക് മുന്നിലെത്തിയ പുതിയ പരാതി പ്രിയദര്‍ശിനി പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തിന് മറ്റൊരു തലമുറ തുറക്കുകയാണ്.

 
Other News in this category

 
 




 
Close Window