ന്യൂഡല്‍ഹി: എണ്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തില്‍ രാജ്യം. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. പതാക ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്റര്‍ ദേശീയപതാകയും മറ്റൊന്ന് 'വന്ദേ മാതരം' ആലേഖനം ചെയ്ത പതാകയും വഹിച്ചാണ് ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നത്. ദേശീയഗീതമായ 'വന്ദേ മാതരം' രചിക്കപ്പെട്ടതിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണത്തെ സ്വാതന്ത്ര്യദിന ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ആദ്യമായാണ് 'വന്ദേ മാതരം' ആലപിച്ചത്. സൈനിക ബാന്‍ഡ് ഈണം വായിച്ചപ്പോള്‍ ചടങ്ങിനെത്തിയവര്‍ ഒരുമിച്ച് വന്ദേ മാതരം ആലപിച്ചു. തുടര്‍ന്ന് ദേശീയഗാനം മുഴങ്ങി. ചടങ്ങിന്റെ സമാപനത്തിലും എന്‍സിസി കേഡറ്റുകളും 'മൈ ഭാരത്' വൊളന്റിയര്‍മാരും വന്ദേ മാതരം ആലപിച്ചു. ചെങ്കോട്ടയിലെത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ചെങ്കോട്ടയിലെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ദേശീയപതാക ഉയര്‍ത്തിയത്.
'ചെറിയ സ്വപ്നങ്ങള്‍ മതിയാക്കൂ; ഇന്ത്യയുടെ സ്വപ്നങ്ങള്‍ വലുതാകണം'
രാജ്യത്തിന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇനി കൂടുതല്‍ വലുതാകണമെന്ന് ചെങ്കോട്ടയില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. വലിയ സ്വപ്നങ്ങള്‍ ചിന്തയുടെ പരിധി വികസിപ്പിക്കുമെന്നും ശക്തമായ നിശ്ചയദാര്‍ഢ്യം വെല്ലുവിളികളെ മറികടക്കാനുള്ള വഴി തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കോടി ഇന്ത്യക്കാരുടെ കഴിവും കൂട്ടായ പരിശ്രമവുമാണ് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ എല്ലാ വീടുകളിലും മനസ്സുകളിലും ത്രിവര്‍ണത്തിന്റെ ആവേശമാണെന്നും 'വന്ദേ മാതരം' രാജ്യത്തിന്റെ വിവിധ കോണുകളില്‍ മുഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വികസനത്തിന് പുതിയ വേഗം കൈവന്നതായി പറഞ്ഞ അദ്ദേഹം പ്രതിരോധ ഉല്‍പാദനം, ഇലക്ട്രോണിക്‌സ് നിര്‍മാണം, മൊബൈല്‍ ഫോണ്‍ ഉല്‍പാദനം, റെയില്‍വേ കോച്ച് നിര്‍മാണം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയും ചൂണ്ടിക്കാട്ടി.
സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയുടെ അടിസ്ഥാനമെന്നും മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മോദി പറഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ', 'സ്വദേശി', 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നീ ആശയങ്ങളുമായി ഓരോ ഇന്ത്യക്കാരനും ബന്ധപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വികസിത ഭാരതത്തിനായി 'ശക്തിയുടെ സപ്തധാര' എന്ന പേരില്‍ നിര്‍മാണം, കൃഷിയും ഭക്ഷ്യസംസ്‌കരണവും, സാങ്കേതികവിദ്യയും നവീകരണവും, ഗതിശക്തി, പ്രതിരോധശക്തി, ഗ്രീന്‍-ബ്ലൂ ഇക്കോണമി, ഇന്ത്യയുടെ സോഫ്റ്റ് പവര്‍ എന്നീ ഏഴ് മേഖലകള്‍ക്കും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.
ചെങ്കോട്ടയില്‍ 'വന്ദേ മാതരം' തീം
150 വര്‍ഷത്തെ 'വന്ദേ മാതരം' പൈതൃകമാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. ചെങ്കോട്ടയ്ക്ക് എതിര്‍വശത്തെ ജ്ഞാന്‍പഥില്‍ 2,500 എന്‍സിസി കേഡറ്റുകളും 'മൈ ഭാരത്' വൊളന്റിയര്‍മാരും ചേര്‍ന്ന് 'വന്ദേ മാതരം' എന്നെഴുതുന്ന രീതിയില്‍ അണിനിരന്നു. 'യുവശക്തി ഫോര്‍ വികസിത് ഭാരത്@2047' എന്ന ആശയത്തിനും ഇത്തവണത്തെ ആഘോഷങ്ങളില്‍ പ്രത്യേക പ്രാധാന്യം നല്‍കി. വിവിധ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഏകദേശം 5,000 പ്രത്യേക അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും ബഹുതല സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തിരക്കേറിയ സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, പ്രധാന ഗതാഗത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയും പട്രോളിങ്ങും ശക്തമാക്കി. വാഹന പരിശോധനയ്‌ക്കൊപ്പം ഡ്രോണ്‍ നിരീക്ഷണവും ഉപയോഗിച്ചു. സൗത്ത് ഡല്‍ഹി മേഖലയില്‍ മാത്രം 1,600ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
ചെങ്കോട്ടയിലേക്കുള്ള റോഡുകളിലും മധ്യ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏര്‍പ്പെടുത്തി. പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളില്‍ വാഹനങ്ങളും യാത്രക്കാരെയും വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. സ്വാതന്ത്ര്യത്തിന്റെ എണ്‍പതാം വാര്‍ഷികത്തിലേക്ക് രാജ്യം കടക്കുമ്പോള്‍ 'വികസിത ഭാരതം 2047', യുവശക്തി, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നിവയാണ് ചെങ്കോട്ടയില്‍നിന്നുള്ള പ്രധാന സന്ദേശങ്ങളായി ഉയര്‍ന്നത്.